ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീൻസ് പാർക്ക് ഓവൽ സ്റ്റേഡിയത്തിൽ നടക്കും. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തതിനാൽ രണ്ടാം മത്സരവും മഴകളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.
എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകി ഡ്രിനിഡാഡിൽ മഴ പെയ്‌തേക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിൽ നാലാം നമ്പരിൽ ഇന്ത്യ ശ്രേയസ് അയ്യരിനെ ഇറക്കിയേക്കും. വിൻഡീസ് എയ്ക്കെതിരെയുള്ള പരമ്പരയിൽ രണ്ട് അർധ സെഞ്ചുറി നേടി തകർപ്പൻ ഫോമിലാണ് താരം.
ആദ്യ ഏകദിനത്തിൽ കെ.എൽ രാഹുലിന് പകരം ശ്രേയസ് അയ്യരിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും മഴ കളി മുടക്കിയിരുന്നു. 13 ഓവർ മാത്രമാണ് ആദ്യ ഏകദിനത്തിൽ എറിയാനായത്. ഭുവനേശ്വർ കുമാറിനെയോ ഖലീൽ അഹമ്മദിനെയോ ഇന്ത്യ പുറത്തിരുത്തിയാൽ നവ്ദീപ് സെയ്‌നിക്ക് അരങ്ങേറ്റത്തിനു വഴിതെളിയും.
ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങൽ പരമ്പരയാണെന്നതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും വിൻഡീസ് ചിന്തിക്കുന്നില്ല. ടി20 പരമ്പര കൈവിട്ടതിനാൽ സ്വന്തം മണ്ണിൽ ഏകദിന പരമ്പരകൂടി വിട്ടുകളയാൻ വിൻഡീസിന്റെ ആത്മാഭിമാനം അനുവദിക്കില്ല. അതിനാൽ തന്നെ മഴ കളിച്ചില്ലെങ്കിൽ തീപാറും മത്സരം ഇന്ന് ഡ്രിനിഡാഡിൽ പ്രതീക്ഷിക്കാം. വൈകിട്ട് ഏഴ് മണിയ്ക്കാണ് മത്സരം തുടങ്ങുക.