സാറേ ഞാൻ ഇന്ദ്രൻസാണേ, എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ: തുടക്കക്കാരനായ രചയിതാവിനെ ലാളിത്യം കൊണ്ട് ഞെട്ടിച്ച് ഇന്ദ്രൻസ്

40

ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിച്ചുകവിഞ്ഞാൽ പിന്നെ പൊതുവെ സിനിമാക്കാരനെന്ന ഭാവവും ജാഡയും ആണ് മിക്കയാളുകൾക്കും. എന്തെങ്കിലും ഒരവാർഡ് ലഭിക്കുകയോ പടം ഒന്നോടുകയോ ചെയ്താൽ പിന്നെ പറയും വേണ്ട. എന്നാൽ ദേശീയ പുരസ്‌കാരം അടക്കം നേടി ഉന്നതിലിലെത്തിയിട്ടും അഭിനയത്തെ തന്റെ ജോലിയായി കണ്ടും അണിയറെ പ്രവർത്തകരെ ബഹുമാനത്തോടെ മാത്രം സമീപിച്ചും ശീലിച്ച നടൻ ഇന്ദ്രൻസ് എല്ലാവരിൽ നിന്നും വ്യത്യസ്തനാണ്.

സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ് രമേശ് ആണ് താര ജാഡയെന്തെന്ന് ഇതുവരെ മനസിലാക്കാത്ത ഇന്ദ്രൻസിന്റെ ലാളിത്യം അറിഞ്ഞ് അമ്പരന്ന് ഇപ്പോൾ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Advertisements

വെറും തുടക്കക്കാരനായ തനിക്ക് സാറേ, ഞാൻ ഇന്ദ്രൻസാണേ എന്ന് തുടങ്ങുന്ന ഫോൺ കോൾ വന്നതിന്റെ അമ്പപ്പിൽ ജിഷ്ണു എസ് രമേശ് ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.

ജിഷ്ണു എസ് രമേശിന്റെ കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ മാർച്ചില് പെട്ടെന്നൊരു ദിവസം എനിക്കൊരു കോള് വന്നു, ‘ഹലോ അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ‘അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു. ‘സാറേ ഞാൻ ഇന്ദ്രൻസാണേ ആ ആര്? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു, ആക്ടർ ഇന്ദ്രൻസാ ജിനോയി നമ്പർ തന്നിട്ടാ വിളിക്കുന്നെ. എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ. ലൊക്കേഷനില് വേറാരുടേം നമ്പർ എന്റെ കയ്യിലില്ലാരുന്നു അതാ എന്നായിരുന്നു ഇന്ദ്രൻസിന്റെ വിശദീകരണം.

എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം ക്യാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്.

‘വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട്. ഗ്യാപ്പ് കിട്ടുമ്ബഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ. അതാണേല് മറക്കാനും പറ്റത്തില്ല അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ.’ ഞാനാ മനുഷ്യനെ നോക്കി മനസ്സ് കൊണ്ടൊന്ന് തൊഴുതൂ. കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത് ? ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ് .

Advertisement