വെറും 200 രൂപ ഒരു മത്സരത്തിന് പ്രതിഫലം; പിന്നെ ഗംഭീറിന്റെ വക ഒരു ബൂട്ടും; വിൻഡീസിന് തോൽപ്പിച്ച ഇന്ത്യൻ വിജയശിൽപ്പി സൈനിയുടെ വരവ് ഇങ്ങനെ

31

വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 യിലെ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ്. ടീമിനു വിജയം നേടിക്കൊടുക്കുന്നതിനൊപ്പം മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും. സ്വപ്നതുല്യമായ തുടക്കമായിരുന്നു പുതുമുഖം നവ്ദീപ് സെയ്നിയുടേത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യമത്സരമായിരുന്നു ഇന്ന് സെയ്നിയുടേത്.

വെസ്റ്റ് ഇൻഡീസിനെ 95 റൺസിലേക്ക് ഒതുക്കിയ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്കുവേണ്ടി മൂന്ന് നിർണായക വിക്കറ്റുകൾ നേടിയത് ഈ വലംകൈയൻ പേസറായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ നന്നായി കളിച്ചുവന്ന നിക്കോളാസ് പൂറനെയും അടുത്ത പന്തിൽ ഷിമ്രോൺ ഹെറ്റ്മെയറെയും പുറത്താക്കിയ സെയ്നി ഒരുഘട്ടത്തിൽ ഹാട്രിക്കിന്റെ വക്കിലെത്തി.

Advertisements

എന്നാൽ ഓഫ് സ്റ്റമ്പിനു പുറത്തുകൂടിപ്പോയ അവസാന പന്തിൽ വിക്കറ്റ് ലഭിച്ചില്ല. ആദ്യ ട്വന്റി20 മത്സരത്തിൽ രണ്ട് വിക്കറ്റോ അതിലധികമോ നേടുന്ന രണ്ടാമത്തെ ബൗളറാണ് സെയ്നി. നേരത്തേ ഇടംകൈയൻ സ്പിന്നറായ പ്രഗ്യാൻ ഓജ 2009ൽ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റ് നേടിയിരുന്നു. അതേ സമയം മറ്റൊരു റെക്കോഡും സ്വന്തമാക്കിയാണ് ഫ്ളോറിഡയിലെ കളിക്കളത്തിൽ നിന്നു സെയ്നി പവലിയനിലേക്കെത്തിയത്.

ആദ്യമായി ഒരു ട്വന്റി20 മത്സരത്തിലെ അവസാന ഓവർ മെയ്ഡൻ എറിയുന്ന മൂന്നാമത്തെയാളും ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. മുൻപ് ന്യൂസിലൻഡിന്റെ ജീതൻ പട്ടേലും പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറുമാണ് ഈ നേട്ടം കൈവരിച്ചത്. സെയ്നിയെ വളർത്തിയതിൽ മുഖ്യപങ്ക് വഹിച്ചത് ഇന്നത്തെ ബി.ജെ.പി എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീറാണ്.

ആറുവർഷം മുൻപ് ലെതർ ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത സെയ്നി ഹരിയാനയിൽ പ്രാദേശിക ടൂർണമെന്റുകളിൽ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. 200 രൂപയായിരുന്നു ഓരോ മത്സരങ്ങൾക്ക് സെയ്നിക്കു ലഭിച്ചിരുന്നത്. അന്ന് 150 കിലോമീറ്ററിൽ അനായാസമായി പന്തെറിഞ്ഞിരുന്ന സെയ്നിയെ ദൽഹി രഞ്ജി ടീമിന്റെ നെറ്റ് സെഷനുകളിലേക്കു വിളിക്കുകയായിരുന്നു. അവിടെ വെച്ചാണ് ദൽഹി ടീമിലുണ്ടായിരുന്ന ഗംഭീറിന്റെ കണ്ണിൽ സെയ്നി പെടുന്നത്.

അന്ന് സെയ്നിക്ക് ബൂട്ട് വാങ്ങി നൽകിയ ഗംഭീർ, സെയ്നിയോട് നെറ്റ്സിൽ സ്ഥിരം വരണമെന്നു പറയുകയും ചെയ്തു. തുടർന്ന് ദൽഹി ടീമിൽ സെയ്നിയെ ഉൾപ്പെടുത്തണമെന്ന ഗംഭീറിന്റെ പിടിവാശിയെത്തുടർന്ന് സെയ്നി ടീമിലെത്തി. 2013-14 സീസണിലാണ് സെയ്നി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. അവിടെനിന്നു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഈ പേസർക്ക്.

സെയ്നിയുടെ ഇന്നത്തെ പ്രകടനത്തിനു ശേഷം വന്ന ആദ്യ പ്രതികരണവും ഗംഭീറിന്റേതായിരുന്നു. സെയ്നിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഈ സീസണിൽ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് സെയ്നിയുടെ സ്ഥാനം. 11 വിക്കറ്റ് നേടിയ സെയ്നി, ഐപിഎല്ലിനു ശേഷം പറഞ്ഞത് തനിക്കൊരു ബ്രേക്ക്ത്രൂ വേണമെന്നായിരുന്നു. അതാണിപ്പോൾ ഇന്ത്യൻ ടീം പ്രവേശത്തിലൂടെ ലഭിച്ചിരിക്കുന്നത്.

Advertisement