ഡ്രസിംഗ് റൂമിലേക്ക് കൂട്ടയോട്ടം; ഇതാണോ ലോകകപ്പടിക്കാൻ പോയ ഇന്ത്യൻ ടീം?, ബാറ്റിംഗ് നിര? വിമർശനം രൂക്ഷം

19

ന്യൂസിലൻഡിനെതിരായ സന്നാഹ മൽസരം കണ്ട ഓരോ ആരാധകരും ചോദിക്കുന്നത് ഇതാണോ കിരീടം ചൂടാൻ പോയ ടീം എന്നാകും. യാതൊരു ഭയവും സമ്മർദ്ദവുമില്ലാതെ കളിക്കേണ്ട മത്സരത്തിൽ ദയനീയമായിരുന്നു ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ്.

ഒന്നാം നമ്പർ ബാറ്റ്സ്മാനും ഇരട്ടസെഞ്ചുറികളുടെ തോഴനുമുള്ള ടീമാണ് കിവീസ് ബോളിംഗിന് മുന്നിൽ കളി മറന്നത്. ഓപ്പണിംഗ് മുതൽ തലവേദനയായ നാലാം നമ്പർവരെ ചീട്ട് കൊട്ടാരം പോലെ വീണു.

Advertisements

വാലറ്റത്ത് ഹാർദ്ദിക് പാണ്ഡ്യ പൊരുതാൻ ശ്രമിച്ചപ്പോൾ ആരെങ്കിലും വിക്കറ്റ് കളയാതെ ക്രീസിൽ തുടർന്നെങ്കിൽ എന്ന് ആശിച്ചായിരുന്നു മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്തത്. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തത് മുതൽ ഇന്ത്യക്ക് പിഴച്ചു.

പന്തിന്റെ വേഗവും ഗതിയും മനസിലാക്കാൻ ബാറ്റ്സ്മാന്മാർക്കായില്ല. അപ്രതീക്ഷിത ബൌൺസും സ്ലോ ബോളുകളും വിക്കറ്റ് തെറിപ്പിച്ചു. പന്തിന്റെ മൂവ്മെന്റ് തിരിച്ചറിയാനുള്ള ശ്രമം പോലുമുണ്ടായില്ല. അനാവശ്യ ഷോട്ട് കളിക്കുന്നതിന് പകരം ക്രീസിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം പോലും ആരിൽ നിന്നും കണ്ടില്ല.

രണ്ടാം ഓവറിൽത്തന്നെ രോഹിത് ശർമയുടെ (2) വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ഹിറ്റ്മാൻ കൂടാരം കയറിയത്. ശിഖർ ധവാൻ (2) കീപ്പർ ബ്ലണ്ടലിനു ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. കോളിൻ ഗ്രാൻഡ്‌ഹോമിന്റെ ആദ്യ ഓവറിലെ മൂന്നാം പന്ത് കോഹ്ലിയുടെ (18) കുറ്റി തെറിപ്പിച്ചു.

ഇതിനിടെ ഫോർ അടിച്ച് തുടക്കം ഗംഭീരമാക്കിയ കെ എൽ രാഹുൽ ബോൾട്ടിന്റെ പന്തിൽ ബൗൾഡായി. ജയിംസ് നീഷാമിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകിയാണ് പാണ്ഡ്യ (30) പുറത്തായത്. വന്നപാടെ ബൗണ്ടറിയടിച്ചു തുടക്കമിട്ട ദിനേഷ് കാർത്തിക്കിന് (4) അമിതാവേശം വിനയായി. മൂന്നാം പന്തിൽ നീഷാമിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമം പിഴച്ചു. ബൗണ്ടറിക്കരികെ ഇഷ് സോധി ക്യാച്ചെടുത്തു.

സൌത്തിയുടെ പന്തിൽ നിഷാമിന് ക്യാച്ച് നൽകിയാണ് ധോണി പുറത്തായത്. വാലറ്റത്ത് ദിനേഷ് കാർത്തിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നെറ്റ്സിലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാർ ജാദവും ഇന്ത്യൻ നിരയിൽ കളിക്കുന്നില്ല.

Advertisement