ഫോമുമായി ബന്ധപ്പെട്ട് ഐപിഎല്ലിൽ തന്റെ നേർക്ക് വന്ന എല്ലാ വിമർശനങ്ങൾക്കും ബാറ്റ് കൊണ്ട് ഷെയ്ൻ വാട്‌സൺ മറുപടി നൽകിയപ്പോൾ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മിന്നും വിജയം.
ഷെയ്ൻ വാട്‌സൺ 53 പന്തിൽ കുറിച്ച 96 റൺസിൻറെ പ്രൗഢിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നിൽക്കേ സിഎസ്‌കെ മറികടന്നു.
ഹൈദരാബാദിന് ഒരുഘട്ടത്തിൽ പോലും അവസരം കൊടുക്കാതെ സ്വന്തം മൈതാനത്ത് ആധികാരികമായിരുന്നു ചെന്നൈയുടെ വിജയം. മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാർണറുടെയും മികവിൽ മികച്ച സ്‌കോർ കണ്ടെത്തിയ ഹൈദരാബാദിന് ബൗളിംഗിൽ ആണ് എല്ലാം പിഴച്ചത്.
ഓപ്പണർ ഡു പ്ലസിസിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും വാട്‌സണ് ഒപ്പം സുരേഷ് റെയ്‌ന എത്തിയതോടെ ചെന്നൈ കളം പിടിച്ചു.
പിന്നീട് റെയ്‌ന (38) പുറത്തായെങ്കിലും അമ്പാട്ടി റായുഡു (21) വാട്‌സണ് മികച്ച പിന്തുണ നൽകി. കേദാർ ജാദവ് പുറത്താകാതെ 11 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്.
മനീഷ് പാണ്ഡെ (49 പന്തിൽ 83), ഡേവിഡ് വാർണർ (45 പന്തിൽ 57) എന്നിവരുടെ ഇന്നിങ്സാണ് ഹൈദരാബാദിന് തുണയായത്.
ചെന്നൈക്കായി ഹർഭജൻ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോണി ബെയർസ്റ്റോ (രണ്ട് പന്തിൽ 0), വിജയ് ശങ്കർ (20 പന്തിൽ 26) എന്നിവരാണ് വാർണർക്ക് പുറമെ പുറത്തായ മറ്റുതാരങ്ങൾ.
മനീഷിനൊപ്പം യൂസഫ് പഠാൻ (4 പന്തിൽ 5 ) പുറത്താവാതെ നിന്നു. ഹർഭജന് പുറമെ ദീപക് ചാഹർ ചെന്നൈക്ക് വേണ്ടി ഒരു വിക്കറ്റ് നേടി.
വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻറുമായി ചെന്നൈ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദ് നാലാം സ്ഥാനത്താണ്.