തൃശൂര്‍: ചിയ്യാരത്ത് പെണ്‍കുട്ടിയ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നസംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചിയ്യാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വത്സാലയത്തില്‍ കൃഷ്ണകുമാറിന്റെ മകള്‍ നീതു(22)വാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി വടക്കേക്കാട് സ്വദേശി നിതീഷിനെ(32) നാട്ടുകാര്‍ പിടികൂടി നെടുപുഴ പോലീസില്‍ ഏല്‍പ്പിച്ചു.
വ്യാഴാഴ്ച രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നീതു താമസിക്കുന്ന വീടിന്റെ കുളിമുറിയില്‍ വച്ചാണ് കൊല നടന്നത്. അമ്മ നേരത്തേ മരിച്ച നീതു അമ്മൂമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്.
കൊടകരയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നീതു പുലര്‍ച്ചെ ഭക്ഷണം പാകം ചെയ്യാന്‍ എഴുന്നേല്ക്കാറുണ്ട്. ഇന്നുപുലര്‍ച്ചെ എഴുന്നേറ്റ് അടുക്കളവാതില്‍ തുറന്നപ്പോഴാണ് പ്രതി വീടിനകത്ത് കയറിയതെന്ന് പോലീസ് സംശയിക്കുന്നു.
കത്തിപോലെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് നീതുവിന്റെ കഴുത്തില്‍ കുത്തിവീഴ്ത്തിയ ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ നീതുവിന്റെ അമ്മൂമ്മയും അവരുടെ മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇന്നലെ രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് നീതുവും വീട്ടുകാരും പതിനൊന്നരയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നു പറയുന്നു.
കുളിമുറിയുടെ വാതില്‍ പതിവിനുവിപരീതമായ ശക്തമായി അടയ്ക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ എഴുന്നേറ്റുവന്ന് നോക്കിയപ്പോള്‍ നിതീഷ് കുളിമുറിയുടെ വാതില്‍ അടയ്ക്കുന്നതാണ് കണ്ടത്.
ഉടനെ പുറത്തുകടക്കാനുള്ള പ്രധാന വാതില്‍ ഉടന്‍ അമ്മൂമ്മ അടച്ചുപൂട്ടിയതോടെ പ്രതി വീടിനുള്ളില്‍ കുടുങ്ങി. അമ്മൂമ്മയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന മകനും സമീപത്തെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അപ്പോഴേക്കും നീതു മരിച്ചിരുന്നു.
ശരീരം 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രതിയായ യുവാവ് ഇന്നുപുലര്‍ച്ചെ നീതുവിന്റെ വീടിനു പിന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഷൂ അഴിച്ചുവയ്ക്കുന്നത് അതുവഴി പ്രഭാതസവാരിക്ക് പോകുന്ന ചിലര്‍ കണ്ടിരുന്നു.
കുറച്ചുസമയത്തിനു ശേഷം ബൈക്ക് യാത്രികനെ കാണാതായപ്പോള്‍ അവര്‍ ആ വഴി അവസാനിക്കുന്നിടംവരെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല.
പുലര്‍ച്ചെതന്നെ പ്രതി വീട്ടിനകത്ത് കയറാനായി തക്കം പാര്ത്തിരിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
പുലര്‍ച്ചെ അടുക്കളവാതില്‍ തുറന്ന സമയംനോക്കി ഇയാള്‍ അകത്ത് കടക്കുകയായിരുന്നുവെന്ന് കരുതുന്നു.
കഴുത്തില്‍ കുത്തേറ്റ നീതുവിന് പിന്നീട് നിലവിളിക്കാന്‍ പോലും സാധിച്ചിരിക്കില്ലെന്നാണ് നിഗമനം. ഗ്ലൗസ് അണിഞ്ഞാണ് പ്രതി എത്തിയിരുന്നത്.
പെട്ടന്നുള്ള പ്രേരണ കൊണ്ടല്ല മറിച്ച കൊലനടത്താന്‍ തന്നെയാണ് പ്രതി എത്തിയതെന്നാണ് സാഹചര്യത്തെളിവുകള്‍ നല്കുന്ന സൂചന.
വീടിനെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് പ്രതിയെന്ന് കൊലനടത്തിയ രീതികളില്‍ നിന്നും വ്യക്തമാകുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയമുണ്ട്.
നീതുവും നീതീഷും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.
വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്.
വിവാഹത്തിന് താല്പര്യം കാട്ടാതെ വന്നതോടെ വിദ്വേഷം വര്‍ധിച്ചു. എം.ബി.എ ബിരുദധാരിയായ നിധീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിധീഷ് ഏറെ നേരം സംസാരിച്ചിരുന്നു.
അതിനു ശേഷമാണ് ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിധീഷിനെ പിടിച്ചു വച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറി.