ഞെട്ടിച്ചുകളഞ്ഞു രാജു, അപാര ഡയറക്ടര്‍ ആണ്: വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

14

മലയാള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനമികവിനെ കുറിച്ച് സിനിമയില്‍ അഭിനയിക്കുന്ന മുന്‍നിര താരങ്ങള്‍ എടുത്തു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഭാഗമായത് എങ്ങനെയെന്ന് വ്യക്തമാക്കി പൃഥ്വിരാജിന്റെ സംവിധാനമികവിനെ പ്രശംസിച്ച് കലാഭവന്‍ ഷാജോണ്‍ രംഗത്ത് എത്തിയിരിക്കുന്നു.

Advertisements

ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷവാനാണ് ഞാന്‍. ഏതൊരു നടനും അത്തരമൊരു കോമ്ബിനേഷന്‍ ആഗ്രഹിക്കുന്നതാണ്. ഒരു ദിവസം രാജു വിളിച്ചു. ചേട്ടാ വളരെ പെട്ടെന്നുള്ള വിളിയാണെന്ന് അറിയാം, എനിക്ക് ഡേറ്റ് തരണം എന്നു പറഞ്ഞു.

മറ്റ് സിനിമകളുടെ തിരക്കുകള്‍ ഒഴിവാക്കി ഞാന്‍ സിനിമയുടെ ഭാഗവുമായി. അലോഷി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.

ലാലേട്ടന്റെ കൂടെ നില്‍ക്കുന്ന കഥാപാത്രം. അതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കിയത്. എന്താണ് കഥാപാത്രം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകൈയാണ് ചേട്ടാ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പിന്നെ ആ സിനിമയെക്കുറിച്ച് എടുത്തു പറയാനുള്ളത് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചാണ്.

ഞെട്ടിച്ചുകളഞ്ഞു രാജു, ഒരു സംശയവുമില്ലാതെ വളരെ ആലോചിച്ച് പൃഥ്വിരാജ് ഷൂട്ട് ചെയ്തു. എല്ലാ സീനിലും കുറഞ്ഞത് പത്ത്, പതിനഞ്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടാകും.

അത് വളര്‍ന്ന് വളര്‍ന്ന് 5000 വരെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വന്ന സീനുകള്‍ വരെയുണ്ടായി. അപ്പോഴൊന്നും ഒരു ടെന്‍ഷനും കാണിക്കാതെ അനുഭവസമ്ബത്തുള്ള ഒരു സംവിധായകന്റെ മെയ്‌വഴക്കത്തോടെയാണ് പൃഥ്വിരാജ് അതെല്ലാം ഷൂട്ട് ചെയ്തത്.

ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചു, എങ്ങനെയാണ് ഇത് പറ്റുന്നത് എന്ന്? ചേട്ടാ ഇതൊന്നും വലിയ കാര്യമൊന്നുമില്ല, അങ്ങനെ വിചാരിച്ചാല്‍ മതി എന്നായിരുന്നു മറുപടി.

സിനിമയെ കുറിച്ച് എല്ലാം അറിയാം. എന്താണ് എടുക്കാന്‍ പോകുന്നതെന്നും നമ്മള്‍ ചെയ്യേണ്ട ഭാവങ്ങള്‍ എല്ലാം അറിയാം.ഞാന്‍ ഒരു ഭാവം കാണിച്ചപ്പോള്‍ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്.

ചേട്ടന്റെ ഇങ്ങനെയുള്ള എക്‌സ്പ്രഷന്‍ വേറെ ഏതോ സിനിമയില്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഓരോ അഭിനേതാക്കളെയും കുറിച്ച് പഠിച്ചിട്ടാണ് അദ്ദേഹം സംവിധായകന്റെ കസേരയില്‍ ഇരുന്നത്. അതിന്റെ എല്ലാ ഗുണവും സിനിമയ്ക്ക് ഉണ്ടാകും- കലാഭവന്‍ ഷാജോണ്‍ പറയുന്നു.

Advertisement