കോഴിക്കോട്: താമരശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുടുംബത്തില്‍നിന്നുണ്ടായ അവഗണനയാണു കൊലപാതകത്തിനു പ്രേരണയായതെന്നും അറസ്റ്റിലായ പിതൃസഹോദരഭാര്യ ജസീല. മൂന്നു മാസമായി കൊലപാതകം ആസൂത്രണം ചെയ്തിട്ടെന്നും ജസീല പൊലീസിനു മൊഴി നല്‍കി.
സ്വന്തം മാതാവിനേക്കാള്‍ സ്‌നേഹവും കരുതലുമാണ് ജസീല കുട്ടിക്ക് നല്‍കിയിരുന്നത്.എന്നാല്‍ ഏഴു മാസം മാത്രം പ്രായമുള്ള ഫാത്തിമയോടു ജസീല കാണിച്ചതെല്ലാം സ്‌നേഹത്തിന്റെ തരിമ്പ് പോലുമില്ലാത്ത കാപട്യമായിരുന്നുവെന്ന് ഫാത്തിമയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞത്.ജസീല പൊലീസിനു നല്‍കിയ മൊഴിപ്രകാരം ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ്.
സഹോദരഭാര്യയോടുള്ള അസൂയയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.എല്ലാവരോടും സ്‌നേഹത്തിലാണ് ജസീല പെരുമാറിയിരുന്നത്.എന്നാല്‍ ഭര്‍തൃവീട്ടില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്.
കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ നിസാര കാര്യങ്ങളില്‍നിന്നാണ് ഷമീനയോടുള്ള വിരോധമായി മാറിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പായിരുന്നു സകലതും നടന്നത്.
പല പ്രാവശ്യം പാളിപ്പോയ ശ്രമം പത്താം തവണയാണ് ഫലം കണ്ടത്.പലപ്പോഴും കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യം തടസമായി.കുഞ്ഞുറങ്ങിക്കിടക്കുമ്പോള്‍ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും കുളിപ്പിക്കുമ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാനും പല തവണ ശ്രമിച്ചിരുന്നു. കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ജസീലയുടെ ശ്രമം.
എന്നാല്‍ നുണപരിശോധനക്കു വിധേയമാക്കും എന്ന പൊലീസിന്റെ മുന്നറിയിപ്പില്‍ ജസീലക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. ആദ്യ തന്നെ പൊലീസ് ജസീലയെ സംശയിച്ചിരുന്നു.എന്നാല്‍ ബന്ധുക്കള്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കിടന്ന സ്വര്‍ണ്ണം നഷ്ടപ്പെടാതിരുന്നത്. ്മോഷണശ്രമമല്ലെന്ന് ഉറപ്പിക്കാനായി.ജസീലയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് യഥാര്‍ത്ഥ പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്.
വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു.ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുകയും, ഭക്ഷണം വിളമ്പുകയും ചെയ്തത് പൊലീസ് ശ്രദ്ധിച്ചിരുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തതമായി. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല.
ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോകുന്നതു ജസീല ശ്രദ്ധിച്ചു. പിന്നീടു കുളിമുറിയില്‍ കയറിയെന്ന് ഉറപ്പായപ്പോള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചു. വേഗത്തില്‍ കുഞ്ഞിനെയെടുത്തു കിണറ്റിലേക്കിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും അടുക്കള ജോലിയില്‍ തുടര്‍ന്നു. ഷമീന തിരിച്ചെത്തി കുഞ്ഞിനെക്കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അയ്യോ എന്ന് ഉറക്കെവിളിച്ച് പൊട്ടിക്കരഞ്ഞ് ആദ്യം അന്വേഷണത്തിനു പുറത്തിറങ്ങിയതും ജസീലയായിരുന്നു.
മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നതു മാത്രം പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ജസീലയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത തേടുകയാണു പൊലീസ്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ, എന്തായിരുന്നു യഥാര്‍ഥ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പരിശോധനയുണ്ടാകുമെന്നു താമരശേരി ഡിവൈഎസ്പി വ്യക്തമാക്കി.