അന്ധയായ പിന്നണി ഗായികയ്ക്ക് ജീവിതം നല്‍കി സംഗീത പ്രേമിയായ മിമിക്രി ആര്‍ട്ടിസ്റ്റ്: വൈക്കം വിജയലക്ഷ്മിയുടെയും അനൂപിന്റെയും മിന്നുകെട്ട് ഒക്ടോബര്‍ 22ന്

37

കൊച്ചി: മലയാളികളുടെ പ്രിയ ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ അനൂപാണ് വരന്‍. ഈ മാസം 10-ന് രാവിലെ 10-നും 11-നും ഇടയ്ക്കുള്ള സമയത്ത് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബര്‍ 22-ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.

Advertisements

ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീത വൈഭവത്തില്‍ ആരാധകനായിരുന്ന അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവം വിജയലക്ഷ്മിയെ ആകര്‍ഷിച്ചു.ശാസ്ത്രീയ സംഗീതജ്ഞ, ഗായത്രിവീണ എന്നിവയിലെ മികവാണ് വിജയലക്ഷ്മിയെ മലയാളത്തിലെ പ്രിയ ഗായികയാക്കിയത്. ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി.

നേരത്തെ നിശ്ചയിച്ച്‌ ഉറപ്പിച്ച്‌ വിവാഹത്തില്‍ നിന്നും വൈക്കം വിജയലക്ഷമി പിന്മാറിയിരുന്നു. തൃശൂര്‍ സ്വദേശി സന്തോഷുമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, സന്തോഷിന്റെ സ്വഭാവത്തിലെ മാറ്റം കാരണം വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്നാണ് ഗായിക പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിലൂടെ വിജയലക്ഷ്മി തന്നെയാണ് വിവാഹ മുടങ്ങിയ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇത് മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞിരുന്നു.

വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ കാരണം. അന്ന് പത്രത്തില്‍ പരസ്യം നല്‍കിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ കൈരളി ടിവിയുടെ ജെബി ജംങ്ഷന്‍ എന്ന പരിപാടിയില്‍ എന്നെ കണ്ടപ്പോള്‍ അന്ന് വിളിച്ച്‌ വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ച്‌ ആളാണ് സന്തോഷ് എന്ന് നേരത്തെ വൈക്കം വിജയലക്ഷ്മി പറഞ്ഞിരുന്നു. പിന്നീടാണ് മാട്രിമണി സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയത്. തുടര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. സന്തോഷിന് അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. സഹോദരി മാത്രമാണ് ഉള്ളത്. ആയുര്‍വേദ ചികിത്സ മൂലം അടുത്തിടെ വിജലക്ഷ്മിക്ക് കാഴ്‌ച്ചശക്തി നേരിയ തോതില്‍ തിരിച്ചു കിട്ടിയിരുന്നു. വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ വാര്‍ത്തയും എത്തിയത്. ഇതിനിടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയും പുറത്തുവന്നത്. ഇതോടെ തീര്‍ത്തും നിരാശയിലായിരുന്നു വിജയലക്ഷ്മിയുടെ ആരാധകര്‍. എങ്കിലും സ്ത്രീയെന്ന നിലയിലെ ധീരമായ നിലപാടിനെ ഏവരും അംഗീകരിച്ചു.

സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യക ജൂറി പുരസ്‌കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളര്‍ന്നത്. 1981 ഒക്ടോബര്‍ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ വിജയലക്ഷ്മി സംഗീതത്തില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

തുടക്കത്തില്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ട്യൂണുകള്‍ കേട്ട് പാട്ടുകളിലെ രാഗങ്ങള്‍ കണ്ടെത്താനും സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഇക്കാലയളവില്‍ ”ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തില്‍ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച്‌ ഇലക്‌ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്.

Advertisement