കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് കുരുന്നുകളെ വിഷം കൊടുത്തുകൊന്ന അഭിരാമി അറസ്റ്റില്‍

32

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി മക്കളെ വിഷംകൊടുത്ത് കൊന്നതിനുശേഷം ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ. ചെന്നൈ കുണ്ട്രത്തൂരിൽ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് (33) പിടിയിലായത്. നാഗർകോവിലിൽവച്ചാണ് യുവതി അറസ്റ്റിലായത്. കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisements

മകൻ അജയ് (ഏഴ്), മകൾ കർണിക (നാല്) എന്നിവരെ പാലിൽ വിഷംകൊടുത്ത് കൊന്നശേഷം വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ നാഗർകോവിലിലാണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയും അഭിരാമിയും എട്ടു വർഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ അടുത്തിടെയായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിനിടെ വീടിനു സമീപമുള്ള ഹോട്ടലിൽ ജോലിചെയ്യുന്ന സുന്ദരവുമായി അഭിരാമി ഇഷ്ടത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം തുടർന്നു. കുറച്ചു നാൾമുമ്പ് വീട് വിട്ടിറങ്ങി സുന്ദരത്തിനൊപ്പം താമസം തുടങ്ങിയെങ്കിലും പിന്നീട് വിജയ് തിരികെ വിളിച്ചുകൊണ്ടുവരുകയായിരുന്നു.

ബാങ്കിലെ ജോലിത്തിരക്കിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി വിജയ് വീട്ടിലെത്തിയിരുന്നില്ല. ശനിയാഴ്ച പുലർച്ചെ വന്നപ്പോഴാണ് കുട്ടികളെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപംനിന്ന് അഭിരാമിയുടെ സ്കൂട്ടർ കണ്ടെടുത്തു.

ഇവിടെനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തെളിവും ലഭിച്ചു. ചെന്നൈയിൽ തന്നെയുണ്ടായിരുന്ന സുന്ദരത്തെ ചോദ്യംചെയ്തതോടെയാണ് അഭിരാമി നാഗർകോവിലിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഭർത്താവിനെയും വിഷം നൽകി കൊല്ലാൻ പദ്ധതിയിട്ടിരുന്നെങ്കിലും രാത്രി വീട്ടിലെത്താത്തതിനാൽ ഇയാൾ‌ രക്ഷപ്പെടുകയായിരുന്നുവെന്നും കേരളത്തിലേക്ക് കടക്കാനാണ് യുവതി ലക്ഷ്യമിട്ടതെന്നും പൊലീസ് വ്യക്തമാക്കി.

Advertisement