കേരളക്കരയാകെ വിതുമ്പുകയാണ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ദുഃഖം പങ്കിടുകയാണ്. കേരളത്തിലെ സമുന്നത നേതാവ് മാത്രമായിരുന്നില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയെത്തിയ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടിയെന്ന തികഞ്ഞ കോൺഗ്രസുകാരൻ.
എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക് എത്തുന്ന ഉമ്മൻചാണ്ടിയിലേക്ക് നീങ്ങുന്നതിനിടെ, ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചിരിക്കുകയാണ് നടൻ വിനായകൻ. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നുകഴിഞ്ഞു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വിനായകന്റെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ അനീഷ് ജി. ഫേസ്ബുക്കിലൂടെയാണ് അനീഷ് പ്രതികരണം പങ്കുവെച്ചിരിക്കുന്നത്.
പ്രേക്ഷകർക്കിടയിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണെന്നും അനീഷിന്റെ കുറിപ്പിൽ പറയുന്നു.
അനീഷ് ജി യുടെ കുറിപ്പിങ്ങനെ:
‘മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിസാർ ജന മനസുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്.’
‘രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ അസ്വസ്തപ്പെടുത്തുകയും ചെയ്യുന്നത്. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി.’
വിനായകൻ കഴിഞ്ഞ ദിവസം, ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചതിങ്ങനെ.
സംഭവം വലിയ വിവാദമായതോടെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാൽ, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. കോൺഗ്രസ് നേതാക്കൾ വിനായകനെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അയാൾ ചത്തു, ഞങ്ങൾ എന്ത് ചെയ്യണം; മരണമടഞ്ഞ ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത