മലയാളത്തിന് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് വിനയൻ സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. നിലവിൽ സിനിമയിലെ മികച്ച താരങ്ങളായി മുന്നോട്ട് പോകുന്നവരെ സിനിമയിലേക്ക് കൊണ്ടു വന്നത് വരെ വിനയനാണ്.
ഇപ്പോഴിതാ പുതിയ താരങ്ങൾ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് സംവിധായകൻ വിനയൻ. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുക ആയിരുന്നു വിനയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
പണ്ട് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്.
സാധാരണ ഒരു നിർമ്മാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല, അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ. ഒരു ഫോൺ വിളിച്ചാൽ എത്രയോ ചെറുപ്പക്കാരായ നിർമ്മാതാക്കൾ പറയുന്നു അവർ വിളിച്ചാൽ എടുക്കുന്നില്ല. ഇതൊക്കെ മാറണം.
ഇത് മാറുകയും നിർമ്മാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിർമ്മാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീർച്ചയായിട്ടും ആന്റോ ജോസഫ് ഉദ്ദേശിച്ചാൽ നടക്കും’, വിനയൻ പറഞ്ഞു.