അതുവരെ മലയാളികൾ കാണാത്ത തരത്തിലുള്ള ഒരു ദു ര ന്തമായിരുന്നു 2018ലെ പ്രളയം. നിലയ്ക്കാത്ത പെയ്ത മഴ വീടുകളെ വിഴുങ്ങി തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഓരോരുത്തരും പകച്ചു. ആർക്കും മുന്നൊരുക്കങ്ങളുണ്ടായിരുന്നില്ല ആ പ്രളയത്തെ ചെറുക്കാൻ.
അന്ന് കേരളം അതിജീവിച്ചത് ഒറ്റക്കെട്ടായി നിന്നാണ്. മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവർത്തകും നാട്ടുകാരും ഉദ്യോഗസ്ഥരും എല്ലാം ഒരേ മനസോടെ പ്രവർത്തിച്ചാണ് പ്രളയത്തെ നേരിട്ടത്. ഒരു വിഭാഗീയതയും ആരും ഓർക്കാനോ പറയാനോ നിൽക്കാതെ നടത്തിയ രക്ഷാശ്രമങ്ങൾ ഇപ്പോഴിതാ സിനിമയായി മലയാളികൾക്ക് മുന്നിലെത്തിയിരിക്കുകയാണ്.
2018 എന്ന സിനിമ റിലീസായതോടെ വീണ്ടും അന്നത്തെ ദിനങ്ങൾ ഓർക്കുകയാണ് ഓരോ മലയാളിയും. ഓരോരുത്തരും ഹീറോയായി മാറിയ ആ കാലത്തെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.
ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസിന്റെ പ്രളയകാലത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറൽ ആവുകയുമാണ്. പ്രളയസമയത്ത് സമൂഹത്തിൻറെ നാനാതുറകളിൽ പെട്ട മനുഷ്യർ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി മാറിയിരുന്നു. നിരവധി സിനിമാപ്രവർത്തകരും നേരിട്ട് രംഗത്തിറങ്ങിയിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ടൊവിനോയുടേത്.
ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പടെ നേരിട്ട് എത്തിയിരുന്ന ടൊവിനോ സാധനങ്ങളും മറ്റും ഇറക്കാൻ സഹായിക്കുന്ന ചിത്രങ്ങളൊക്കെ അന്ന് വൈറൽ ആയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരം എത്തിക്കാനായി സോഷ്യൽ മീഡിയയും ടൊവീനോ ഉപയോഗിച്ചിരുന്നു.
ടൊവിനോ അന്ന് കുറിച്ച ഒരു പോസ്റ്റ് ആണ് സിനിമ ഇറങ്ങിയതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുന്നത്. ദുരിതബാധിതരെ തൻറെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ആയിരുന്നു അത്.
ടൊവിനോയുടെ 2018 ഓഗസ്റ്റ് 16 ലെ കുറിപ്പ്:
‘ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ’,-എന്ന് ടൊവിനോ കുറിച്ചു.
ഈ പോസ്റ്റ് വീണ്ടും വൈറലായതോടെ 2018 സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റാരെക്കാളും അനുയോജ്യൻ ടൊവിനോ തന്നെയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.