കുറച്ചു നാളുകൾക്ക് മുമ്പ് ആരംഭിച്ച മീടു വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ഇവിടെ മലയാളത്തിലും സ്ഥിതി വ്യത്യസ്തം ആയിരുന്നില്ല. ഓരോ ദിവസം ചെല്ലുതോറും വെളിപ്പെടുത്തലുകൾ കൂടിവരികയായിരുന്നു.
ഇതിനു പിന്നാലെ താര സംഘടനയായ അമ്മയിൽ നടിമാർക്കായി വനിതാ സെല്ലും രൂപീകരിച്ചിരുന്നു. ആ സമയത്ത് തെന്നിന്ത്യൻ താരം ശ്രീദേവിക മലയാളത്തിലെ പ്രമുഖ സംവിധായകന് തിരെയും അമ്മയ്ക്കെതിരെയും വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു.
അമ്മ അംഗങ്ങളുടെ പരാതികൾ വനിത സെല്ലൊന്നും ഇല്ലാതെ തന്നെ തങ്ങൾക്കു കൈകാര്യം ചെയ്യാനറിയാമെന്ന നടൻ സിദ്ദീഖ് ഒരു പത്രസമ്മേളനത്തിൽ പരാമർശിച്ചതിന് പിനാനലെ ആയിരുന്നു മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി 16 സിനിമകളിൽ അഭിനയിച്ച ശ്രീദേവികയുടെ കത്ത്.
2006ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3, 4 ദിവസം തുടർച്ചയായി ഞാൻ താമസിച്ച മുറിയുടെ വാതിലിൽ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചപ്പോൾ അവർ പരിശോധിച്ച ശേഷം അത് സംവിധായകൻ ആണെന്നു വ്യക്തമാക്കി.
എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിൽ ആടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഞാനുൾപ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി.
ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയിൽ ഇതിനായി ഒരു പരാതി പരിഹാര സെൽ ഉണ്ടെന്നോ അറിയാത്തതിനാൽ ഉള്ളിലൊതുക്കേണ്ടി വന്നു. പല പ്രൊഡക്ഷൻ കൺട്രോൾമാരും സിനിമയിലേക്കു വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിർമ്മാതാവിനോ നടനോവേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണോ എന്നാണ്.
ഒരു സിനിമയിൽ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോൾ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നൽകരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നും ആയിരുന്നു ഉപദേശം. അതു കൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോൾ അമ്മയിൽ പരാതിപ്പെട്ടില്ല.
പകരം പണം തരാതെ തുടർന്ന് അഭിനയിക്കില്ലെന്നു നിർമ്മാതാവിനെ അറിയിച്ചു. അതോടെ അമ്മ സെക്രട്ടറി വിളിച്ച് പ്രശ്നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് നിർമ്മാതാവ് പകുതി പ്രതിഫലം തരാൻ തയാറായി.
ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാൻ ആദ്യം വിളിച്ചപ്പോൾ ദേഷ്യപ്പെടുക ആയിരുന്നു. പരാതികൾ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ട് ആണെന്നു കാണിക്കാനാണു സംഘടനയ്ക്കു താൽപര്യം എന്നായിരുന്നു ദുബായിൽ താമസമാക്കിയ നടി കത്തിൽ പറഞ്ഞത്.
വൈകി കിട്ടുന്ന നീതി നീതി നിഷേധമാണെന്നു വ്യക്തമാക്കി ആയിരുന്നു നടി കത്ത് അവസാനിപ്പിച്ചത്.