ഗായികയായി ആരംഭിച്ച് സിനിമാലോകത്തിന്റെ മുത്തശിയായി മാറിയ താരമാണ് സുബ്ബലക്ഷ്മി. ഏറെ വൈകി സിനിമാലോകത്തെത്തിയ താരം ഇന്ന് ആരാധകരുടെ പ്രിയങ്കരിയാണ്. നര്‍ത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശിയും താര കല്യാണിന്റെ അമ്മയുമാണ് സുബ്ബലക്ഷ്മി.
ഗായികായയിരുന്ന സുബ്ബലക്ഷ്മി സംഗീത അധ്യാപികയായാണ് താരം കരിയര്‍ ആരംഭിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോയുടെ ഭാഗവുമായി. അവിടെ മികച്ച ഗായികയായും മ്യൂസിക് കംമ്പോസറായും പേരെടുത്തു.
പിന്നീട് കല്യാണരാമനിലും നന്ദനം സിനിമയിലും അഭിനയിച്ച് കൈയ്യടി നേടി. മേരിക്ക് ഉണ്ട് ഒരു കുഞ്ഞു ആട് എന്ന സിനിമയിലെ പിന്നണി ഗായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബപുരാണം, സ്വപ്ന കൂട്, വേളാങ്കണി മാതാവ്, ശ്രീ ഗുരുവായൂര്‍ അപ്പന്‍, ഭാഗ്യ ലക്ഷ്മി, കുഞ്ഞി കൂനന്‍ കുടുംബ സമേതം മണി കുട്ടി, ആയിരത്തില്‍ ഒരുവള്‍, സൂര്യ കാലാടി തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍.
ഇപ്പേഴിതാ ഓള്‍ ഇന്ത്യ റേഡിയോയിലെ മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ ആരാധകരോടായി പങ്കിടുകയാണ് താരം. നിറവയറോടെ നില്‍ക്കുന്ന സമയത്ത് പാടാന്‍ പോയ അനുഭവമാണ് സുബ്ബലക്ഷ്മി പങ്കുവെയ്ക്കുന്നത്. എതിര്‍പ്പുകള്‍ മറികടന്ന് നിറവയറായി നിന്ന സമയത്ത് താന്‍ പാടിയെന്നും അത് വലിയ അനുഭവമായിരുന്നെന്നും സുബ്ബലക്ഷ്മി പറയുനന്ു.
അതായത് ഇന്നോ നാളെയോ ഡെലിവറി ഉണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെയിരിക്കുന്ന സമയത്ത് ഒരു പന്ത്രണ്ട് മണിയായപ്പോള്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നൊരു കാര്‍ എത്തി. ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു അത്. വീട്ടിലേക്ക് വന്ന് അദ്ദേഹം അപേക്ഷിക്കുകയായിരുന്നു. വന്ന് പാടാന്‍ പറഞ്ഞ്.
അന്നൊക്കെ റേഡിയോ പരിപാടികള്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്യാറില്ല. അന്ന് പരിപാടി അവതരിപ്പിക്കാന്‍ നിന്നിരുന്ന ആള്‍ വരാതിരുന്നതോടെയാണ് പരിപാടി അവതരിപ്പിക്കാനായി തന്നെ വിളിച്ചത്. വീട്ടുകാര്‍ ഇത് കേട്ട് ഞെട്ടിയെന്നും നിറവയറുമായി നില്‍ക്കുന്ന സുബ്ബലക്ഷ്മിയെ വിടാന്‍ പറ്റില്ലെന്നും വീട്ടുകാര്‍ പറയുകയായിരുന്നു എന്നും സുബ്ബലക്ഷമി പറയുന്നു.
എന്നാല്‍, അത്രയും വലിയ സ്ഥാനത്ത് നില്‍ക്കുന്ന അപ്പു സര്‍ വിളിക്കാന്‍ വന്നപ്പോള്‍ വരില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഇത്ര പാട്ട് പഠിപ്പിച്ച അധ്യാപികയായിട്ടു എന്തുകാര്യമെന്നാണ് താന്‍ വീട്ടുകാരോട് തിരിച്ചു ചോദിച്ചതെന്ന് സുബ്ബലക്ഷ്മി പറയുന്നു. ഇപ്പോള്‍ ഇത് ചെയ്ത് നല്‍കിയാല്‍ എനിക്കൊരു വിലയുണ്ട് എന്നും അവര്‍ വീട്ടുകാരോട് പറയുകയായിരുന്നു.
എന്നാല്‍, മൈക്കിന്റെ മുമ്പില്‍ കുഞ്ഞിന്റെ ശബ്ദം കേള്‍ക്കരുതെന്ന് വീട്ടുകാര്‍ പറഞ്ഞു. നിന്ന നില്‍പ്പില്‍ ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്ത് പാടണം ഏത് കീര്‍ത്തനം പാടണം എന്നുപോലും തീരുമാനിച്ചില്ല. അപ്പോള്‍ എനിക്ക് തോന്നിയത് അങ്ങ് പാടി എന്നുമാത്രം ഒരു കുറവും പാട്ടിന് അന്ന് വരുത്തിയില്ലെന്നും അവര്‍ പറയുന്നു.