സേഫ് സോൺ വിട്ട് മലയാള സിനിമയിൽ പിന്തുണക്കാനൊരു പുൽനാമ്പ് ഇല്ലാതിരുന്നിട്ടും ഭാഗ്യം പരീക്ഷിച്ചവനാണ് നിവിൻ; പഴയ ലുക്കിലുള്ള നിവിൻ പോളി തിരിച്ച് വരും; വൈറൽ കുറിപ്പ്

162

മലയാള സിനിമയിലെത്തി സ്വന്തമായി ഒരിടം ഉണ്ടാക്കി എടുത്ത മിന്നും യുവതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ലിലൂടെ സിനിമയിലേക്ക് വന്ന പുതുമുഖ താരങ്ങൾ പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളായി മാറി. പിന്നീട് നിവിൻ പോളിയുടെ കരിയർ തന്നെ മാറ്റി മറിച്ചത് പ്രേമം സിനിമയായിരുന്നു. താരം സൂപ്പർതാര പദവിയിലേക്ക് ഉയർന്നത് ഇൻഡസ്ട്രി ഹിറ്റ് അടിച്ച പ്രേമത്തിലെ ഹീറോ വേഷത്തിലൂടെയായിരുന്നു.

നിവിന് പോളിയുടെ ബാക്ക്ഗ്രൗണ്ട് പരിശോധിച്ചാൽ വലിയസിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ കടന്നു വന്ന് സ്വന്തം കരിയർ കെട്ടിപ്പടുത്തുണ്ടാക്കിയതാണെന്ന് വ്യക്തമാകും. സ്വന്തം കഠിനധ്വാനത്തിലൂടെ നേടിയെടുത്ത ഈ സ്റ്റാർഡത്തിന് നിവിൻ ശരിക്കും അർഹനാണ് എന്ന് ആരും പറയും.

Advertisements

എന്നാൽ മഹാവീര്യർ എന്ന പേരിൽ പുറത്തിറങ്ങുന്ന നിവിൻ തന്നെ നിർമ്മിക്കുന്ന പുതിയ സിനിമയുടെ പോസ്റ്ററിന് വലിയ വിമർശനമാണ് ലഭിക്കുന്നത്. നിവിന്റെ രൂപത്തെ പലരും പരിഹസിച്ച് തുടങ്ങിയതോടെ താരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. എന്നാൽ സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ വൈറലായ കുറിപ്പ് ഷെയർ ചെയ്ത് നിവിനുള്ള പിന്തുണ അറിയിച്ചിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.

ALSO READ- ‘വിവാഹം കഴിച്ച് കുട്ടികളാവണമെന്ന ചിന്തയിലായിരുന്നു ഞാൻ, അവനാണെങ്കിൽ ഇരുപതുകളിലും’; നിക്കുമായി എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നെന്ന് പ്രിയങ്ക ചോപ്ര

നിവിനെ കുറിച്ച് വൈറലായ കുറിപ്പ് ഇങ്ങനെ:

ബിടെക് എടുത്തു സോഫ്റ്റ്‌വെയർ എഞ്ചിനിയറായി ആരും മോഹിക്കുന്നൊരു കമ്പനിയിൽ നല്ലൊരു പാക്കജിൽ ജോലി ചെയ്യുക എന്ന സേഫ് സോൺ വിട്ടു. കൈപ്പിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുൽനാമ്പോ ഇല്ലാത്ത മലയാള സിനിമാ ലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി. ഓഡിഷനുകളിൽ കയറിയിറങ്ങി അവസാനം തന്റെ ‘മെരിറ്റ്’ കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയിൽ.

സിനിമയിൽ അരങ്ങേറി പന്ത്രണ്ടു വർഷങ്ങൾ കൊണ്ടയാൾ ‘കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യുന്ന മലർവാടിയിലെ ചൂടൻ പ്രകാശനിൽ നിന്നും, തട്ടമിട്ടു വന്ന ആയിഷയെ കണ്ടാൽ പിന്നെ ചുറ്റുമൊന്നും കാണാൻ കഴിയാത്ത വിധം അവളിൽ അടിക്ട് ആയിപോയ വിനോദിലേക്കും, പുഞ്ചിരിക്കുന്ന സൗമ്യനായ ക്രൂരൻ രാഹുൽ വൈദ്യരിലേക്കും, ക്രിക്കറ്റ് പ്രാന്ത് മൂലം അച്ഛന്റെ മോഹങ്ങൾ തകർത്ത മകനായും, മകന്റെ ക്രിക്കറ്റ് പ്രാന്തിനു കൂടെ നില്കുന്ന അച്ഛനായ രമേശനിലേക്കും,

ALSO READ- എനിക്ക് എന്റേതായ ലൈഫ് ഉണ്ട്, ഇന്റർവ്യൂ എടുത്ത അനേകം പേരിൽ ഒരാളാണ് ആരതി; ഭാവിയിൽ മറ്റെന്തെങ്കിലും ഉണ്ടായിക്കൂടെന്നില്ല; റോബിൻ

നിഷ്‌കളങ്കൻ കുട്ടനിലേക്കും, ഭൂലോക തരികിട ഉമേഷിലേക്കും, പിന്നെ അയാളെ അയാളാക്കി മാറ്റിയ ജോർജിലേക്കും, പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായിൽ അപ്പന്റെ കടബാധ്യതകളുടെ ഭാരം തീർക്കാനായി വിയർപ്പോഴുക്കുന്ന ജെറിയിലേക്കും, എം ഫിലും പി ജി യുമെടുത്തു കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേ പോലീസ് ഉദ്യോഗം സ്വപ്നം കണ്ടു ടെസ്റ്റ് എഴുതി സബ് ഇൻസ്പെക്ടർ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും.

മൂത്തോനിലേക്കും, തുറമുഖത്തിലേക്കും, മാറു മറക്കാത്ത കാലത്തെ സമരചരിത്രം പറഞ്ഞ സിനിമയിൽ സഖാവായിട്ടും, പാവങ്ങളുടെ പോരാളിയായ കായംകുളം കൊച്ചുണ്ണിയായിട്ടും’ അസാധ്യമായ പെർഫെക്ഷനോടെ അയാൾ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്തെങ്കിലും, ‘ഓ അയാൾ സേഫ് സോൺ വിട്ടൊരു കളിയുമില്ല’ എന്ന വിശേഷണം നിരൂപകർ ചാർത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാൾ!

അയാളുടെ ആഗ്രഹത്തിനൊത്ത് വഴങ്ങി കൊടുക്കാത്ത ശരീരവുമായി ഇന്നയാൾ പ്രസ്സ് മീറ്റിൽ ‘എന്റെ പുതിയ പടം വിനയ് ഗോവിന്ദന്റെ താരം ആണ്. അത് ഞാൻ ഒരു ബ്രേക്കിന് ശേഷമാണ് ചെയ്യുന്നത്. കുറച്ചു നാൾ ഒന്ന് വർക്കൗട്ട് ചെയ്തു ശരീര ഭാരം കുറച്ച ശേഷം’ എന്ന് പറയുന്നത് കേട്ടപ്പോൾ അതിയായ സന്തോഷം. അങ്ങേര് സ്‌ക്രീൻ പ്രെസൻസിൽ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിൻ ആയി തിരിച്ചു വരട്ടെ.

നിവിൻ ഭായ്, വ്യത്യസ്തങ്ങളായ നിരവധി സിനിമകളുമായി നിങ്ങൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം പതിനഞ്ച് വർഷത്തിന് മുൻപുള്ള നിങ്ങളെപ്പോലെ, സിനിമ ഫീൽഡിൽ പിന്തുണക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലെങ്കിലും സിനിമയെ സ്വപ്നം കണ്ടു അതിന്റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരി പേരുണ്ട്.

അവർക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം. മഹാവീര്യറിനു എല്ലാ വിധ ആശംസകളും.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിയ ആൾക്ക് കടപ്പാട് വെച്ചാണ് സംവിധായകൻ എഴുത്ത് പങ്കുവെച്ചത്.

Advertisement