ഷാജി കൈലാസ് എന്ന മാസ്സ് ചിത്രങ്ങളുടെ അമരക്കാരൻ സംവിധാനം ചെയ്ത നരസിംഹം മലയാളത്തിലെ എക്കാല ത്തെയും മാസ് സിനിമകളിൽ ഒന്നാണ്. താരരാജാവ് മോഹൻലാൽ, ഐശ്വര്യ ഭാസ്‌കരൻ എന്നിവർ നായികാ നായകൻമാരായ നരസിംഹത്തി ഒട്ടുമിക്ക ഡയലോഗുകളും സിനിമയെ പോലെ തന്നെ സൂപ്പർ ഹിറ്റായിരുന്നു.
എന്നാൽ പൊളിറ്റിക്കൽ കറക്റ്റ്നെസ് ചർച്ചകൾ ഉയർന്നു വന്നപ്പോൾ നരസിംഹത്തിലെ ഒരു ഹിറ്റ് ഡയലോഗ് മോശമാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങി. ഇതോടെ വെള്ളമടിച്ച് കോൺതിരിഞ്ഞ് പാതിരാക്ക് വീട്ടിൽ വന്ന് കയറുമ്പോൾ എന്ന് തുടങ്ങുന്ന പ്രൊപ്പോസൽ സീനിന് എതിരെ വൻ വിമർശനം ഉയർന്നു.
ഇപ്പോഴിതാ നരസിംഹത്തിലെ ആ വിവാദ ഡയലോഗിൽ സ്ത്രീ വിരുദ്ധത ഇല്ലെന്നും അത് സ്‌നേഹം കൊണ്ട് പറയുന്നത് ആണെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് നരസിംഹത്തിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനെ പറ്റി പറഞ്ഞത്.
നരസിംഹത്തിൽ അത്രയും സ്നേഹത്തോടെ ആണ് ആ ഡയലോഗ് പറയുന്നതെന്നും, ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാൻ പറ്റുകയുള്ളൂ എന്നും അദ്ദേഹം ചോദിക്കുന്നു.
2000ത്തിൽ പുറത്തുവന്ന ചിത്രമാണത്. അന്നൊന്നും ഒരു പൊളിറ്റിക്കൽ കറക്റ്റ്നെസും ആരും പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഇഷ്ടമാണത്. ഒരു പെൺകുട്ടിയെ അത്രയും സ്നേഹിക്കുമ്പോഴാണ് ആ കുട്ടിയോട് എന്തും പറയുന്നത്. അവിടെ ഒരു മറവില്ല. രണ്ട് മതിലിനപ്പുറം നിന്നാണെങ്കിൽ ആണും പെണ്ണും സംസാരിക്കരുത്.
ഒരു പെൺകുട്ടിയോട് ഓപ്പണായി സംസാരിക്കാൻ പറ്റണം. അപ്പോഴേ ആ പെൺകുട്ടി ഒപ്പണാകത്തുള്ളൂ. ഇല്ലെങ്കിൽ ഒരിക്കലും ഒരു പെൺകുട്ടി ഒപ്പണാവില്ല. പെൺവർഗമല്ല, പെൺകുട്ടികൾ. അവരെ പഠിക്കാനും പറ്റില്ല. അവർ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.
നരസിംഹത്തിൽ അത്രയും സ്നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നത്. ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത്. ആ സ്നേഹമാണ് അവിടെ കൊടുക്കുന്നത്. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോൾ ഞാൻ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന സംഗതിയാണ്. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാൻ പറ്റുകയുള്ളൂ.
ഒരിക്കലും ഉപദ്രവിക്കാൻ പറയുന്നതല്ല. ലൈഫിലോട്ട് കേറുകയാണ്. ഇങ്ങനത്തെ ഒരുത്തനാണ് ജീവിതത്തിലേക്ക് വരാൻ പോകുന്നത്. അങ്ങനെ ജോളിയായിട്ടുള്ള ആളാണ് നരസിംഹത്തിലെ നായകൻ. അത്രത്തോളം സന്തോഷത്തോടെ ജീവിതം കൊണ്ടുപോകാം എന്നാണ് പറയുന്നത്. അല്ലാതെ വേറൊരു ആങ്കിളിൽ കാണരുതെന്നും ഷാജി കൈലാസ് പറയുന്നു.