സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ കൈവിടുന്നു; ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് സൂചന

13

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എല്ലിന്റെ പുതിയ സീസണിന് മുന്‍പായി മുഴുവന്‍ ഓഹരികളും സച്ചിന്‍ വില്‍ക്കുമെന്നാണ് സൂചന.

Advertisements

2014 ല്‍ ഐഎസ്എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല.സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.

വൈകാരികമായൊരു ബന്ധം ബ്ലാസ്‌റ്റേഴ്‌സുമായി സച്ചിനുണ്ടെങ്കിലും അനിവാര്യമായ മാറ്റത്തിന് സമയമായി എന്നാണ് ഐഎസ്എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.

സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത്. എന്നാൽ 2018 മെയിൽ നടന്ന ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പിവിപി ഗ്രൂപ്പ് സിഇഒ പ്രകാശ് പോട്‍‍ലൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് അവര്‍ ബ്ലാസ്റ്റേഴ്‍സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പിവിപി ഗ്രൂപ്പിന്റെയും സംയുക്‌ത ഉടമസ്‌ഥാവകാശത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്‌.

ഇതിന് ശേഷം ടീമിന്‍റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാർജുനയും എത്തിയിരുന്നു. പിവിപി ഗ്രൂപ്പ്‌ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ ഇടപെട്ടാണ്‌ ദക്ഷിന്ത്യേയിലെ രണ്ടു പ്രമുഖ താരങ്ങളെ ക്ലബിലേക്ക് എത്തിച്ചത്‌.

എന്നാല്‍ ഇതിനിടയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ 80% ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന പ്രചരണം ശക്തമായി. ഈ വാർത്ത ലുലുഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്.

Advertisement