ശശികലയെ പൊലീസ് തിരിച്ച് സന്നിധാനത്ത് കൊണ്ടു പോയി വിടണം, റാന്നി പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് ആയിരക്കണക്കിന് ആളുകള്‍

17

റാന്നി: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ വിട്ടയച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ തുടരുമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്. ശശികലയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടരുകയാണ്. അതേസമയം ശബരിമലയിലെ സ്ഥിതി അറിയിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

കെപി ശശികലയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ജാമ്യത്തിലിറങ്ങി വേണമെങ്കില്‍ ശബരിമലയ്ക്ക് പോകാമെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.

Advertisements

കെ.പി. ശശികലയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന റാന്നി പൊലീസ് സ്റ്റേഷന്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുകയാണ്. രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് പൊലീസ് സ്റ്റേഷന്‍ വളഞ്ഞിരിക്കുന്നത്. ശശികലയെ പൊലീസ് തിരിച്ചു കൊണ്ടു പോയി സന്നിധാനത്ത് വിടണമെന്നും അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അതേസമയം കെ.പി.ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസത്തിലാണ്.

ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത്. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്

ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിതാ പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നലെ വൈകീട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

അതേസമയം പമ്പയില്‍ ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു . ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു.

Advertisement