കൊല്ലം ക്ലാപ്പനയില്‍ ഭര്‍ത്താവിനെ കാമുകനോടൊപ്പം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ യുവതി പിടിയില്‍

23

ഓച്ചിറ: ക്ലാപ്പന കല്ലേശ്ശേരില്‍ ക്ഷേത്രത്തിനുസമീപം പുത്തന്‍തറയില്‍ രാജേഷ് (31) മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ കായംകുളം, പുതുപ്പള്ളി ദേവികുളങ്ങര തുമ്പിളിശ്ശേരില്‍ വിദ്യാമോളെ (30) ഗൂഢാലോചനക്കുറ്റം ചുമത്തി ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ജോലിചെയ്തിരുന്ന കായംകുളത്തെ ബേക്കറിയില്‍നിന്നാണ് അറസ്റ്റ്.

ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളായ ക്ലാപ്പന കല്ലേശ്ശേരില്‍ സുരേഷ് (25), സുനീഷ് ഭവനത്തില്‍ സുനീഷ് (27), വരവിള കടപ്പുറത്തേരില്‍ കണ്ണനെന്ന രാജീവ് (30) എന്നിവരെ കോടതി നേരത്തേ റിമാന്‍ഡ് ചെയ്തിരുന്നു.

Advertisements

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ പ്രയാര്‍ ജങ്ഷനുസമീപമാണ് രാജേഷിനെ മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണകാരണം.

പ്രതിയായ സുരേഷും രാജേഷിന്റെ ഭാര്യ വിദ്യയുമായി അടുപ്പത്തിലായിരുന്നു. ഒക്ടോബര്‍ രണ്ടിന് ഗള്‍ഫില്‍നിന്നെത്തിയ രാജേഷ് ഈ ബന്ധത്തെച്ചൊല്ലി വഴക്കുണ്ടാക്കുകയും ഭാര്യയെ വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. വീട്ടില്‍ നടന്ന സംഭവം സുരേഷിനെ വിദ്യ അറിയിച്ചു. പ്രതികള്‍ ഗുഢാലോചന നടത്തി രാജേഷിനെ മര്‍ദിച്ച് അവശനാക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

പ്രതികളില്‍നിന്നു രക്ഷപ്പെട്ട് സ്‌കൂട്ടറില്‍ പോകുമ്പോള്‍ രാജേഷ് പ്രയാര്‍ ജങ്ഷനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു. വാഹനാപകടമാെണന്നാണ് ആദ്യം പോലീസ് കരുതിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ഓച്ചിറ എസ്‌ഐ സുജാതന്‍ പിള്ള, സിപിഒ പ്രസന്ന, സീമാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement