രണ്ടു കുട്ടികളുടെ മാതാവായ പ്രവാസിയുടെ ഭാര്യയെ കിര്‍മാണി വളച്ചത് ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയിലൂടെ

756

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ നയിക്കുന്നത് രാജകീയ ജീവിതമാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആഗ്രഹിക്കുമ്പോള്‍ പരോള്‍,ജയിലിനുള്ളില്‍ മൊബൈല്‍ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കാന്‍ ആളുകള്‍ ഇങ്ങനെ വേണ്ടതെല്ലാം. നാട്ടിലെ സല്‍ഗുണ സമ്പന്നന്മാര്‍ പെണ്ണുകിട്ടാതെ നടക്കുമ്പോള്‍ ടിപിയെ വെട്ടി തുണ്ടം തുണ്ടമാക്കിയ കിര്‍മാണി ഒടുവില്‍ ഒരു ഗള്‍ഫുകാരന്റെ ഭാര്യയെ വളച്ചെടുത്ത് കല്യാണം കഴിയ്ക്കുകയും ചെയ്തു.

Advertisements

ഓര്‍ക്കാട്ടേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കിര്‍മാണി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. ഈ പ്രണയം പൂത്തുലഞ്ഞതാകട്ടെ മൊബൈല്‍ ഫോണ്‍ വഴിയും. ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയാണ് ഇരുവരെയും അടുപ്പിച്ചത്. ഇക്കാര്യം യുവതിയുടെ ആദ്യഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വടകര സ്വദേശിയായ യുവാവിനെ ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് യുവതി വിവാഹം കഴിച്ചത്. ബഹ്റിനില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ ഉപേക്ഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി പോയത്. ഈ ബന്ധത്തില്‍ വില്ലനായത് കിര്‍മാണിയുടെ തടവറയില്‍ നിന്നുള്ള ഫോണ്‍വിളിയാണ്.

ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കുള്ളപ്പോള്‍ എങ്ങനെ കിര്‍മാണിക്ക് മാത്രം ഫോണ്‍വിളിക്കാന്‍ സൗകര്യം ലഭിച്ചുവെന്ന ചോദ്യവും ഇതോടെ ശക്തമായി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കിര്‍മാണി വിവാഹം കഴിച്ച യുവതിയുടെ ആദ്യ ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കോഴിക്കോട് ജയിലില്‍ കഴിഞ്ഞ വേളയില്‍ കിര്‍മാണിയും ഷാഫിയും അടങ്ങുന്നവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് തെളിഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്കാണ് കിര്‍മാണി മനോജിനെ മാറ്റിയതും. വിയ്യൂര്‍ ജയിലില്‍ കിര്‍മാണി മനോജ് അടക്കമുള്ളവരെ മാറ്റിയപ്പോള്‍ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ വിയ്യൂരിലെത്തി പ്രതികള്‍ക്ക് വേണ്ടി സമരം നടത്തിയിരുന്നു.

ടിപി കേസ് പ്രതികളെ ജയിലിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്ന് കോടിയേരി സമരം ചെയ്തത്. പി ജയരാജന്‍ അടക്കമുള്ള നേതാക്കളും ജയിലില്‍ എത്തിയിരുന്നു. ഈ സംഭവത്തോടെ ടിപി വധക്കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവും സജീവമായിരുന്നു. എന്നാല്‍, പിന്നീട് ഈ കേസിന്റെ അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. പിന്നീട് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജയിലില്‍ കിര്‍മാണിയുടെയും കൂട്ടരുടെയും സര്‍വ്വാധിപത്യമായി.സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും എല്ലാവിധ സഹായങ്ങളോടും കൂടിയായിരുന്നു മറ്റൊരു പ്രതി ഷാഫിയുടെ വിവാഹവും നടന്നത്. കിര്‍മാണി മനോജിന് ജയിലില്‍ ഫോണ്‍വിളി സൗകര്യം ഒരുക്കിയപ്പോള്‍ വധുവിനെയും ലഭിച്ചു.

എന്തായാലും ജയിലിലേക്ക് തിരികേ പോകാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കേയാണ് കിര്‍മാണിയുടെ വിവാഹവും വിവാദത്തിലായത്. ടി.പി.വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചതു തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന യുവാവാണു പരാതിയുമായി വടകര ഡിവൈഎസ്പിയെ സമീപിച്ചത്. ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. മൂന്നുമാസം മുന്‍പു വീടു വിട്ടിറങ്ങിയതാണു ഭാര്യയെന്നും രണ്ടുമക്കളെയും കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതി വടകര സിഐയ്ക്കു കൈമാറിയതിനെ തുടര്‍ന്നു വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി.

പരാതിയെത്തുടര്‍ന്ന് പൊലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനില്‍ വിളിച്ചുവരുത്തി. അല്‍പ്പനേരം പരാതിക്കാരന്‍ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോയി. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ പരാതി. തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനുമുമ്പെ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാര്‍ത്ത കണ്ടാണ് അറിഞ്ഞതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. നിസ്സാരകേസുകള്‍ക്ക് അകത്തു കിടക്കുന്നവര്‍ക്ക് പരോള്‍ പോലും കിട്ടാത്ത സാഹചര്യത്തിലാണ് കിര്‍മാണിയും കൂട്ടരും സര്‍വ്വസ്വതന്ത്രരായി വിഹരിക്കുന്നത്.

Advertisement