ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത നിയമവിധേയം, 377ാം വകുപ്പ് റദ്ദാക്കി, വദന സുരതവും കുറ്റകരമാവില്ല, ഭാര്യമാരുടെ പരാതിയും തള്ളും

181

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗീകതയുടെ കാര്യത്തില്‍ ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിദി പ്രഖ്യാപിച്ചു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Advertisements

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബെഞ്ചിന്റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടിയാണ് 1861ല്‍ സ്വവര്‍ഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം സ്വാതന്ത്രപ്രാപ്തിക്കു ശേഷവും തുടര്‍ന്നു. നിയമ കമ്മീഷന്റെ 172ാമത് റിപ്പോര്‍ട്ടില്‍ നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല.

2009 ജൂലൈയില്‍ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി വിധി പറഞ്ഞു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ അധികാരം പാര്‍ലമെന്റിനെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബര്‍ 11ന് ദില്ലി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജി.എസ്.സിംഗ്‌വി അധ്യക്ഷനായ കോടതിയുടെ ആ വിധി രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

അതിന് ശേഷം വന്ന തിരുത്തല്‍ ഹര്‍ജിയില്‍ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ല്‍ 377-ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി വന്നരിക്കുന്നത്.

നിലവില്‍ 23 ലോക രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയമാണ്.,72 രാജ്യങ്ങളില്‍ കുറ്റകരവും. നിയമവിധേയമാക്കിയ രാജ്യങ്ങളൊക്കെ വികസിത വികസ്വര രാജ്യങ്ങളാണ്. 2011ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എല്‍ജിബിറ്റി സമൂഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിന്നു

അതേ സമയം, സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചപ്പോള്‍ സെക്ഷന്‍ 377 തന്നെ ഭാഗികമായി റദ്ദാക്കപെടുകയാണ്. വദന സുരതം, ഗുദഭോഗം പ്രകൃതി വിരുദ്ധ ലൈംഗികതയുടെ ചട്ടകൂടില്‍ വരുന്ന മറ്റ് ലൈംഗിക പ്രവൃത്തികള്‍ എന്നിവയെല്ലാം ഇതോടെ നിയമ വിധേയമായെന്ന് പറയാം.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്തി യുവതി പ്രകൃതി വിരുദ്ധ ലൈംഗികതയുടെയും വദന സുരതത്തിന്റെയും ഗുദഭോഗത്തിന്റെയും പേരില്‍ ഭര്‍ത്താവിനെതിരെ കോടതി കയറിയത്. തനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും ഭര്‍ത്താവ് നിര്‍ബന്ധിച്ച് വദന സുരതവും ഗുദഭോഗവും ചെയ്യുന്നുവെന്ന യുവതിയുടെ പരാതി സെക്ഷന്‍ 377 പ്രകാരം ഫയല്‍ ചെയ്യാന്‍ ഗുജറാത്ത് കോടതി മടികാട്ടി.

വിവാഹാനന്തര ബലാത്സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ അടങ്ങുന്ന സെക്ഷന്‍ 375 പ്രകാരം കേസെടുക്കാനും കോടതി മടിച്ചതോടെ യുവതി പരാതിയുമായി സുപ്രീം കോടതിയിലെത്തി. ഇതോടെ സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പരമോന്നത കോടതി സെക്ഷന്‍ 377 പ്രകാരം കേസെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സെക്ഷന്‍ 377 നെ കൃത്യമായി വിഭജിച്ചിരിക്കുകയാണ് കോടതി. കുട്ടികള്‍ക്കെതിരായ അതിക്രമവും, മൃഗങ്ങളെ പീഡിപ്പിക്കുന്നതുമാണ് വകുപ്പില്‍ ഉള്‍പ്പെടുന്നത്. അങ്ങനെയെങ്കില്‍ വദനസുരതത്തിന്റെയടക്കം പേരില്‍ ഭാര്യമാര്‍ നല്‍കിയ പരാതികളെല്ലാം അസ്ഥാനത്താകും.

സെക്ഷന്‍ 377

പ്രകൃതി വിരുദ്ധമായ കുറ്റകൃത്യങ്ങള്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പുരുഷന്‍, സ്ത്രീ, മൃഗങ്ങള്‍ എന്നിവയോട് പ്രകൃതി വിരുദ്ധമായ തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ നല്‍കാവുന്ന വകപ്പായിരുന്നു.

Advertisement