ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

10

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ലക്ഷ്യം നേടാനാകാതെ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റില്‍ 256 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യ മുന്നോട്ട് വെച്ച 257 റണ്‍സ് എന്ന ലക്ഷ്യം 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ജോ റൂട്ട് ആതിഥേയരുടെ ജയം അനായാസമാക്കുകയായിരുന്നു.

ഇന്ത്യ മുന്നോട്ട് വെച്ച ലക്ഷ്യം മറികടക്കാന്‍ ഓപ്പണര്‍മാരായ ജെയിംസ് വിന്‍സും, ജോണി ബെയര്‍‌സ്റ്റോവും ചേര്‍ന്ന് ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് നല്‍കിയത്. 13 പന്തില്‍ 30 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോവിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. സ്‌കോര്‍ 74 ല്‍ എത്തിയപ്പോള്‍ 27 റണ്‍സുമായി വിന്‍സും ക്രീസ് വിട്ടു. പിന്നീട് ജോ റൂട്ട്-ഇയാന്‍ മോര്‍ഗന്‍ കൂട്ട്‌ക്കെട്ടില്‍ ഇംഗ്ലണ്ടിനെ അനായാസം വിജയത്തിന്റെ പടിയിലേക്ക് നയിക്കുകയായിരുന്നു.

Advertisements

കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ഫോം ആവര്‍ത്തിച്ച ജോ റൂട്ട് 120 പന്തില്‍ 100 റണ്‍സ് നേടി പുറത്തകാതെ നിന്നു. നായകന്‍ ഇയാന്‍ മോര്‍ഗന്‍ 108 പന്തില്‍ 88 റണ്‍സുമാായി റൂട്ടിന് മികച്ച പിന്തുണ നല്‍കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് ടീം 256 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു . ഡേവിഡ് വില്ലിയും ആദില്‍ റാഷിദും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നിശ്ചിത ഓവറില്‍ ഇന്ത്യയുടെ സമ്പാദ്യം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 71 റണ്‍സ് ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Advertisement