നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ വെറുതെവിട്ടു, പ്രതീക്ഷയോടെ ദിലീപും മറ്റുള്ളവരും

15

ആലുവ: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ കൈയിലുണ്ടായിരുന്ന മെമ്മറികാര്‍ഡ് അഭിഭാഷരായ പ്രതീഷ് ചാക്കോയും രാജു ജോസഫും വാങ്ങി നശിപ്പിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. ഇതിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇവരുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്.

പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്നു പ്രതീഷ് ചാക്കോ, രാജു ജോസഫും. കേസിലെ പ്രധാന തൊണ്ടു മതുലാണ് മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും. ഇതില്‍ മെമ്മറികാര്‍ഡ് നശിപ്പിച്ചുവെന്ന വാദം ഹൈക്കോടതി തള്ളിക്കളയുന്നത് വിചാരണയില്‍ പൊലീസിന് വലിയ തലവേദനയായി മാറും. ഇതോടെ കേസില്‍ എല്ലാം ദിലീപിന് അനുകൂലമായി സംഭവിക്കുമെന്ന വാദവുമായി ഫാന്‍സുകാരും സോഷ്യല്‍ മീഡിയയില്‍ സജീവമായി.

Advertisements

ഒളിവിലായിരുന്ന പ്രതി ഇരുവര്‍ക്കും വക്കാലത്ത് നല്‍കിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനില്‍ക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് നശിപ്പിച്ചെന്നോ, തെളിവുകള്‍ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

യഥാര്‍ത്ഥ ഫോണ്‍ കണ്ടെത്താത്തത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. ഇത് ശക്തിപ്പെടുത്തുന്നതാണ് ഹൈക്കോടതി വിടുതല്‍ ഹര്‍ജിയില്‍ എടുത്ത നിലപാടുകള്‍. അതുകൊണ്ട് തന്നെ കേസിന്റെ വിചാരണയെ സ്വാധീനിക്കാന്‍ പോന്നതാണ് ഈ കോടതി വിധി.

കൂടുതല്‍ കരുതലോടെ മുന്നോട്ട് പോയില്ലെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടാകുമെന്ന് പ്രോസിക്യൂഷനെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് പ്രധാനമായും ചുമത്തിയത്. ക്രിമിനല്‍ നടപടി ചട്ടം 41(എ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

പള്‍സര്‍ സുനി നല്‍കിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോ ദിലീപിന് കൈമാറിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഫോണ്‍ ഒളിപ്പച്ചതിനും മെമ്മറി കാര്‍ഡ് നശിപ്പിച്ചതിനും അഡ്വക്കേറ്റുമാര്‍ക്കെതിരെ കുറ്റം ചുമത്തി. ഈ വാദമാണ് കോടതി തള്ളിക്കളയുന്നത്. കേസില്‍ പള്‍സര്‍ സുനിക്ക് അപ്പുറമുള്ളവരെ കുടുക്കാന്‍ പൊലീസിന്റെ കൈയില്‍ തെളിവില്ലെന്ന വാദം നേരത്തെ പല കോണുകളും ഉന്നയിച്ചിരുന്നു. തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപും പറഞ്ഞു.

ഈ വാദങ്ങള്‍ക്ക് കരുത്ത് പകരും വിധമാണ് കേസിലെ രണ്ട് പ്രതികളെ വിചാരണയ്ക്ക് മുമ്പ് തന്നെ ഹൈക്കോടതി വിട്ടയ്ക്കുന്നത്. വിചാരണയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് വലിയ പ്രതീക്ഷയായി മാറും. കേസിലെ പെന്‍ഡ്രൈവ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയും അനുകൂല വിധിയാണ് ദിലീപ് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്.

പള്‍സര്‍ സുനി നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ അഡ്വക്കേറ്റ് ആയ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത് എന്നായിരുന്നു പൊലീസ് വാദം. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് അനുമാനം. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി നല്‍കിയിരിക്കുന്ന മൊഴി.

കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പൊലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോ ഫോണ്‍ നശിപ്പിച്ചുവെന്ന തരത്തില്‍ കുറ്റാരോപണമെത്തിയത്.

ഇതാണ് ഹൈക്കോടതി തള്ളിക്കളയുന്നത്. മൂന്ന് മിനിറ്റ് എഡിറ്റ് ചെയ്ത വീഡിയോ പൊലീസ് വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചും കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനാകില്ലെന്നാണ് പ്രതിഭാഗം പറയുന്നത്. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമാണ് പ്രതീഷിനേയും രാജു ജോസഫിനേയും കോടതി വിട്ടയച്ചതില്‍ നിറയുന്നതെന്നാണ് അവര്‍ പറയുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്നു സുനില്‍ പൊലീസിനു മൊഴിയെ തുടര്‍ന്ന്, ക്രിമിനല്‍ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി. നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോയി.

പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നിലവില്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള രേഖകള്‍ പ്രകാരം ഹര്‍ജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതു കൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കുകയും ചെയ്തു. അത്തരത്തിലൊരു കേസിലാണ് അഭിഭാഷകരെ കോടതി കുറ്റവിമുക്തരാക്കുന്നത്.

എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടം 41 എ (2) അനുസരിച്ച്, ചോദ്യം ചെയ്യലിനിടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ കാരണം രേഖപ്പെടുത്തി അറസ്റ്റ് സാധ്യമാണെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചതു കോടതി രേഖപ്പെടുത്തിയിരുന്നു.

Advertisement