പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ ആത്മഹത്യാ ശ്രമം, കുറ്റക്കാരായ നഴ്സിങ് സൂപ്രണ്ടിനും ജീവനക്കാരനും എതിരെ ബന്ധുക്കള്‍, ഡെറ്റി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല

36

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ്നേഴ്സ് ഡെറ്റി ജോസഫിനെ (32) നിരന്തരം മാനസികമായി പീഡിപ്പിച്ച ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഭര്‍ത്താവ് മുട്ടാര്‍ മുണ്ടയ്ക്കല്‍ മനോജ് ജോസഫും ബന്ധുക്കളും വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഴ്സിങ് സൂപ്രണ്ട് ദീപയും സഹപ്രവര്‍ത്തകന്‍ ഷിജോയും, ചേര്‍ന്ന് നിരന്തരം ഡെറ്റിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മനോജ് ജോസഫ് പറഞ്ഞു.

Advertisements

മാനസിക പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ 27 ന് പുലര്‍ച്ചെ ഡെറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ പുഷ്പഗിരി ആശുപത്രിയില്‍ കഴിയുകയാണ്. 2014 ഫെബ്രുവരി മുതല്‍ ഡെറ്റി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു. ഇതിനിടെ പലപ്പോഴും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു.

ഇത് സംബന്ധിച്ച് ഡെറ്റി ആശുപത്രി സിഇ.ഒക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 26 ന് വൈകിട്ട് നഴ്സിങ് സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചിച്ച് ഭീഷണിപ്പെടുത്തുകയും പലതും പറഞ്ഞ് മാനസികമായി തളര്‍ത്തുകയും ചെയ്തു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഡെറ്റിയെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്നും ഭീഷണിപ്പെടുത്തി.

ഇതിന് ശേഷം ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന ഡെറ്റി മണ്ണെണ്ണയും ഹാര്‍പ്പിക്കും കലര്‍ന്ന മിശ്രിതം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനോജ് ജോസഫ് പറഞ്ഞു. ഛര്‍ദിലിനെ തുടര്‍ന്ന് അവശയായ ഡെറ്റിയെ വീട്ടുകാര്‍ പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ലെന്ന് മനോജ് ജോസഫ് പറഞ്ഞു.

മജിസ്ട്രേറ്റ് നേരിട്ടെത്തി ഡെറ്റിയുടെ മൊഴിയെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്ബ് നഴ്സിങ് സൂപ്രണ്ടിന്റെയും മറ്റും മാനസിക പീഡന വിവരവും ഭീഷണികളും സംബന്ധിച്ച ഫോണ്‍ വോയ്സ് മെസേജ് മനോജിന് ഡെറ്റി അയച്ചിരുന്നു. രാമങ്കരി പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണവും നടത്താന്‍ തയ്യാറായില്ല. മനേജ് മെന്റ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

നീതി ലഭിക്കാത്തപക്ഷം നഴ്സിങ് സംഘടന സമരരംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് മാനേജ് മെന്റ് പറഞ്ഞ് പരത്തുന്നത്. ഇതുവരെ യാതൊരു പ്രശ്നങ്ങളും തങ്ങളുടെ വീട്ടില്‍ ഉണ്ടായിട്ടില്ലെന്നും വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും മനോജും മാതാപിതാക്കളും പറഞ്ഞു. ആശുപത്രിയില്‍ നഴ്സുമാരുടെമേല്‍ ഇതേ പോലെയുള്ള മാനസിക പീഡനം വര്‍ധിച്ച് വരുകയാണന്നും അവര്‍ പറഞ്ഞു. പീഡനം സംബന്ധിച്ച നിരവധി പരാതികളും മാനേജ്മെന്റിന് നഴ്സുമാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ മാനേജ്മെന്റ് ഒന്നും അന്വേഷിക്കാറില്ല.

വാര്‍ത്താസമ്മേളനത്തില്‍ മനോജ് ജോസഫിന്റെ മാതാവ് മേരിക്കുട്ടി, പിതാവ് ജോസഫ് വര്‍ഗീസ്, ഡെറ്റിയുടെ മാതാവ് അന്നമ്മ, മനോജിന്റെ സഹോദരന്‍ ജോജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Advertisement