പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

7

ന്യൂഡല്‍ഹി: ശരവേഗത്തില്‍ ഇന്ധനവില കുതിക്കുന്നതിന്റെ നിരാശയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. പ്രമുഖ നഗരങ്ങളില്‍ ലിറ്ററിന് 90 രുപയ്ക്കടുത്താണ് പെട്രോള്‍ വില്‍പ്പന പുരോഗമിക്കുന്നത്. രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലവര്‍ധനവാണ് ഇന്ധനവിലയുടെ കാര്യത്തില്‍ നേരിടുന്നത്. അതിനിടിയിലാണ് പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാനാകുന്ന പുതിയ നിര്‍ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്.

Advertisements

ജൈവ ഇന്ധനം ഉപയോഗിച്ചാല്‍ രാജ്യത്ത് പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാനാകുമെന്നാണ് ഗഡ്കരി പറയുന്നത്. ചത്തിസ്ഗഡിലെ പരിപാടിയ്ക്കിടെയാണ് കേന്ദ്രമന്ത്രി നിര്‍ദേശം അവതരിപ്പിച്ചത്.

ജൈവ ഇന്ധന ഉത്പാദനത്തിന് രാജ്യത്ത് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് ചത്തിസ്ഗഡെന്ന് ചൂണ്ടികാട്ടിയ മന്ത്രി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെമ്പാടും ഇത്തരത്തിലുള്ള ജൈവ ഫാക്ടറികളിലൂടെ ഇന്ധനം ഉണ്ടാക്കാന്‍ സാധിച്ചാല്‍ സ്വയം പര്യാപ്തതയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ഗഡ്കരി ചൂണ്ടികാട്ടി. എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, സി.എന്‍.ജി എന്നിവയെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ രാജ്യത്തിന് സാധിക്കണം. അങ്ങനെവന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിക്ക് അവസാനമുണ്ടാക്കാം.

അഞ്ച് എഥനോള്‍ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള നാക്കത്തിലാണ് പെട്രോളിയം മന്ത്രാലയമെന്നും ഗഡ്കരി വ്യക്തമാക്കി.

ഈ ഫാക്ടറികളില്‍ നെല്ല്, ഗോതമ്പ്,കരിമ്പ്, മുനിസിപ്പല്‍ മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കും. അതിന് ശേഷം ഡീസല്‍ പെട്രോള്‍ ലിറ്ററിന് 55 രൂപയും ലിറ്ററിന് 50 രൂപയും ആകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Advertisement