എന്താണ് ആലപ്പാട് ഗ്രാമത്തില്‍ സംഭവിക്കുന്നത്: ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ഈ ഗ്രാമത്തിന് വേണ്ടി കൈകോര്‍ക്കാന്‍ ഇത് പരമാവധി ഷെയര്‍ ചെയ്യു

117

കൊല്ലം: പ്രളയജലമിരച്ചുകയറിയ കൂരകളില്‍ നിന്ന് നിസ്സഹായരായ മനുഷ്യരുടെ നിലവിളികളുയര്‍ന്നപ്പോള്‍, രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ വള്ളങ്ങളുമായി കുതിച്ചിറങ്ങിയവരാണ് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍.

കരിമണല്‍ ഖനനം മൂലം കടലെടുത്തുകൊണ്ടിരിക്കുന്ന നാടിനെ വീണ്ടെടുക്കാന്‍ ഈ തൊഴിലാളി കുടുംബങ്ങള്‍ നടത്തിവരുന്ന സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഖനനമാഫിയകള്‍ തകര്‍ത്തുകളഞ്ഞ ഒരു തീരഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യജീവിതങ്ങളുടെയും ചിത്രങ്ങളാണ് ചുവടെ…

Advertisements

കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിയ്ക്കും ഇടയില്‍ ഒരു നേര്‍ത്ത പാടപോലെ നീണ്ടുകിടക്കുന്ന ആലപ്പാട് തീരം. കായലിനും കടലിനുമിടയിലെ ജൈവഭിത്തിയായി രൂപപ്പെടുന്ന കരപ്രദേശത്തിന് ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്.

ഒരു ദേശത്തിന്റെ ഭൂപടത്തില്‍ കരമാറി കടല്‍വരച്ച് ചേര്‍ക്കപ്പെടുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ ഓര്‍മ്മകളില്‍ കടലെടുത്തുപോയ പൊന്മനപ്പാടവും, മുരുക്കുമ്പുഴപ്പാടവും, പനക്കടപ്പാടവും, മാധവപുരം ചന്തയും ആലപ്പാട് അങ്ങാടിയും പെസഹചന്തയും ഒക്കെ തെളിഞ്ഞുവരുന്നു.

കായംകുളം പൊഴിക്ക് വടക്ക് വലിയ അഴീക്കല്‍ മുതല്‍ തൃക്കുന്നപ്പുഴ വരെയുള്ള പ്രദേശങ്ങളിലും കടല്‍ കവര്‍ന്ന ചരിത്രം കഥകളായും, വിശ്വാസങ്ങളായും മിത്തുകളായും പ്രദേശവാസികളില്‍ അവശേഷിക്കുന്നു.

കടലിന് പ്രതിരോധം തീര്‍ക്കുവാന്‍ കരയ്ക്കും കടലിനും കരിങ്കല്ലുകൊണ്ട് അതിരുതീര്‍ത്തപ്പോള്‍ കമ്പവല വലിച്ചിരുന്ന പ്രായമേറിയ മത്സ്യത്തൊഴിലാളികളും കക്കയും ഞണ്ടും പിടിച്ചിരുന്ന ദേശക്കാരും പരമ്പരാഗത ഉപജീവനത്തില്‍ നിന്ന് പിന്‍വലിയേണ്ടി വന്നു. കടലിനാല്‍ ജീവിച്ചുപോന്ന അനേകം കുടുംബങ്ങളുടെ പരമ്പരാഗത വരുമാനവും ഇതുമൂലം ഇല്ലാതായി.

1911ല്‍ ആരംഭിച്ചതാണ് ഈ പ്രദേശത്തെ കരിമണല്‍ ഖനനം. 1906 ല്‍ ജര്‍മ്മനിയില്‍ വച്ച് നടത്തിയ കയര്‍ ഉത്പന്നങ്ങളുടെ ഒരു പ്രദര്‍ശനത്തില്‍ ആലപ്പാട്ട് നിന്നുള്ള കയറും പ്രദര്‍ശിപ്പിച്ചിരുന്നു. കയര്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ കറുത്ത മണലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലാബില്‍ പരിശോധിക്കുന്നു. പെട്രോമാക്‌സ് വിളക്ക് കത്തിക്കുന്നതിന് ആവശ്യമായ മാന്റില്‍ ഉണ്ടാക്കുന്നതിനാവശ്യമായ ധാതുവസ്തു ആ മണലില്‍ ഉള്ളതായി കണ്ടെത്തി.

തുടര്‍ന്ന് ഹര്‍ഷാം ബര്‍ഗ് എന്ന് ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെത്തുകയും 1910ല്‍ ആദ്യ ഖനന കേന്ദ്രം മണവാളക്കുറിച്ചിയില്‍ സ്ഥാപിച്ചു. അവിടെത്തുടങ്ങുന്നു മണലെടുപ്പിന്റെ ചരിത്രം. പിന്നീട് കരിമണലിലെ ഇല്‍മനൈറ്റില്‍ നിന്നും പെയിന്റ്, പ്ലാസ്റ്റിക്ക് വ്യവസായങ്ങള്‍ക്ക് ആവശ്യമായ പിഗ്മെന്റ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് ഖനനവ്യവസായത്തെ ന്യായീകരിച്ചു.

ആര്‍ക്കുംവേണ്ടാതെ കിടന്ന കരിമണലിന് ആവശ്യക്കാര്‍ ക്യൂ നിന്നു. കരയില്‍ നിന്നും വാരിയ കരിമണല്‍ പുറംകടലില്‍ കാത്തു നിന്ന കപ്പലുകളിലേക്ക് തോണികയറിപോയി. കഥകളില്‍ സാഹസീകന്മാര്‍ ഉയര്‍ത്തെഴുനേറ്റു. പുതിയ നായകന്മാരുണ്ടായി. പിന്നീട് കേരളം അതുവരെ കാണാത്തരീതിയില്‍ കരിമണല്‍ കരവഴിയും കടലിലൂടെയും ദേശാന്തരങ്ങള്‍ താണ്ടി.

ചുളുവിലയ്ക്ക് കടത്തിയ കരിമണലില്‍ നിന്ന് വ്യവസായികള്‍ വന്‍ ലാഭം കൊയ്തു. കാലിനടിയിലെ മണ്ണുമാത്രം ആരെയും കാത്തുനിന്നില്ല. ജനിച്ച മണ്ണില്‍ തന്നെ ജീവിച്ച് മരിക്കണമെന്ന ആഗ്രഹത്തിന്റെ ആയുസ്സു കുറയുന്നത് ഇവര്‍ കണ്‍മുന്നിലറിഞ്ഞു. കാലിനടിയിലെ ഭൂമിയൊലിച്ചിറങ്ങാന്‍ തുടങ്ങിയത് മനസിലായപ്പോഴേക്കും കിടപ്പാടം പോലും കടലെടുത്തു.

ഏറ്റവുമൊടുവിലാണ് ഭരണകൂടം കരിമണലിലെ ലാഭക്കണക്കിലേക്കെത്തുന്നത്. ഐ.ആര്‍.ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്), കെ.എം.എം.എല്‍ (കേരള മിനറല്‍ ആന്റ് മെറ്റല്‍സ്)എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇന്ന് ഖനനം നടത്തുന്നത്.

ഖനനമേഖലയില്‍ സ്വകാര്യ കമ്പനികളെ കൊണ്ടുവരുന്നതിനുള്ള താല്‍പര്യം ഭരണാധികാരികളെ വിട്ടൊഴിഞ്ഞിട്ടില്ല. ഖനനം നടക്കുന്ന വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത് എന്നിവിടങ്ങളില്‍ ജനവാസം അസാധ്യമായി. കാണം വിറ്റും ഓണമുണ്ണാന്‍ ശീലിച്ച ജനത പെരുവഴിയിലായി.

കരിമണല്‍ ഖനനമാരംഭിക്കുന്നതിന് മുമ്പ് 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ആലപ്പാട് പഞ്ചായത്തിനുണ്ടായിരുന്നത്. എന്നാലിപ്പോള്‍ വെറും 7.6 ചതുരശ്ര കിലോമീറ്ററായി ഈ പ്രദേശം ചുരുങ്ങി.

വര്‍ഷങ്ങളായി നടക്കുന്ന ഈ കരിമണല്‍ ഖനനം ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ ഗ്രാമം പൂര്‍ണമായും കടലെടുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. തലമുറകളായി ജീവിച്ചുപോരുന്ന മണ്ണില്‍ ഈ തീരജനത നടത്തുന്ന സമരത്തെ കേരളം കാണേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ഖനന മേഖലകളിലായിരുന്നു സുനാമി ഏറെ മരണം വിതച്ചത്. എന്നാല്‍ സുനാമിയുടെ ആഘാതം ഈ സ്ഥലങ്ങളില്‍ മാത്രം ശക്തമാകുവാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇത്തരമൊരു പഠനം ഖനനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ക്കും അവരുടെ സാമ്പത്തീക ഉപദേഷ്ടാക്കള്‍ക്കും നന്നായറിയാം.

കടല്‍ നിരപ്പിനോളവും അതില്‍ താഴെയുമായ് കിടക്കുന്ന ഓണാട്ടുകര പ്രദേശത്തെ വന്മതിലായി കടലിലില്‍ നിന്ന് സംരക്ഷിച്ചിരുന്നത് ഈ തീരമായിരുന്നു. യാതൊരു നിബന്ധനകളുമില്ലാത്ത അന്ധമായ ഈ കരിമണല്‍കൊള്ള അവശേഷിക്കുന്ന തീരത്തെക്കൂടി കടലില്‍ മുക്കുമോയെന്ന ഭീതിയിലാണ് ആലപ്പാട് ജനത.

കടപ്പാട് ഡൂള്‍ന്യൂസ്‌

Advertisement