മമ്മൂട്ടിയാണ് എല്ലാം ചെയ്തു തന്നത്; ഹൃദയത്തില്‍ തൊട്ട് അപ്പുണ്ണിയേട്ടന്‍ പറയുന്നു

23

ഒരു കാലത്ത് കനോലി കനാലിന്റെ തീരത്ത് കയറുപിരിക്കുന്നവരുടെ കൂട്ടത്തില്‍ അപ്പുണ്ണിയേട്ടനും സജീവമായിരുന്നു. പക്ഷേ, ഒരു ഹൃദയാഘാതം എല്ലാം തളര്‍ത്തിക്കളഞ്ഞു.

എന്നാല്‍ അപ്പുണ്ണിയേട്ടന്റെ ഇരുട്ടുപരന്ന ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തിയെത്തി. മരിക്കുന്നതിന് മുമ്ബ് അദ്ദേഹത്തെ ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടാല്‍ മതി അപ്പുണ്ണിയേട്ടന്.

Advertisements

പൊന്നാനിയില്‍ വെച്ച്‌ കണ്ട അപ്പുണ്ണിയേട്ടനെ കുറിച്ച്‌ പ്രമുഖ ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം.

‘കയര്‍ തൊഴിലാളികളുടെ ജീവിതം
പകര്‍ത്താനായാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാല്‍ പ്ലാസ്റ്റിക് കയറുകള്‍ മാര്‍ക്കറ്റില്‍ സുലഭമായതും യന്ത്രവല്‍കൃത കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ തൊഴിലാളികളുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. രാത്രിപകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകള്‍ കാണാതാകുകയും ചെയ്തു. പലരും മറ്റു തൊഴിലുകള്‍ തേടിപ്പോയി.

ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ ചെന്നെത്തിയത് തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കു മുന്നില്‍. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദംകേട്ട് ഒരു വീട്ടിനുള്ളില്‍നിന്ന് പ്രായംചെന്ന ഒരാളിറങ്ങിവന്നു. തീരെ മെലിഞ്ഞ ദേഹവും ചുറ്റുപാടുകളും അവരുടെ ജീവിതാവസ്ഥകള്‍ പറഞ്ഞു.

അപ്പുണ്ണിയെന്നാണ് അദ്ദേഹത്തിന്റെ പേര്. ‌കുറച്ചകലെയായി ഒരിടത്ത് കയറുപിരിക്കുന്ന സ്ഥലമുണ്ടെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങോട്ടേക്കുള്ള വഴിയും
വിവരിച്ചുതന്നു. ആ നാട്ടുവഴികള്‍ ഞങ്ങള്‍ക്കു പരിചയമില്ലാത്തതിനാല്‍ അദ്ദേഹത്തോട് കൂട്ടുവരാമോയെന്ന് ചോദിച്ചു.

വിനയംകലര്‍ന്ന ചിരിയോടെ മടിച്ചുനിന്നുകൊണ്ട് വഴി ഒന്നുകൂടി പറഞ്ഞുതന്നു. ഇതെല്ലാംകേട്ട് പുറകില്‍ ചിരിയോടെ നിന്നിരുന്ന മകള്‍ വീടിനകത്തുനിന്ന് ഒരു ഷര്‍ട്ടെടുത്ത് അച്‌ഛനു കൊടുത്തുകൊണ്ട് ഞങ്ങളോടൊപ്പം പോയിവരാനായി പറഞ്ഞു. കാറിന്റെ മുന്നിലെ ഡോര്‍ തുറന്നുകൊടുത്തപ്പോള്‍ അദ്ദേഹം പിന്നേയും മടിച്ചുനിന്നു.

നിര്‍ബന്ധിച്ചപ്പോള്‍ തെല്ല് സങ്കോചത്തോടെ സീറ്റിലേക്ക് കറിയിരുന്നു. കാറിലെ യാത്ര, പ്രത്യേകിച്ച്‌ മുന്‍സീറ്റിലിരുന്നുള്ളത് ആ നാട്ടിന്‍പുറത്തുകാരന് ഒട്ടുംതന്നെ ശീലമില്ലെന്ന് ആ ശരീരഭാഷപറഞ്ഞു. വല്ലാത്തൊരു അപകര്‍ഷതാബോധം ആ സാധുമനുഷ്യനില്‍ നിറഞ്ഞുനിന്നു.

ഗ്രാമത്തിലെ ചെറിയ റോഡിലൂടെയുള്ള യാത്രക്കിടെ മറ്റാരും കാണാതിരിക്കാനെന്നപോലെ സീറ്റില്‍ ചൂഴ്ന്നിരിക്കുന്നതിനിടെ അദ്ദേഹത്തിന് പറഞ്ഞ വഴിതെറ്റിപ്പോയി!
വണ്ടി സാവധാനം പിന്നോട്ടെടുത്ത് ശരിയായ റോഡിലേക്ക് കയറി. എന്നും നടന്നുപോകുന്ന വഴി തെറ്റിപ്പറഞ്ഞതിന്റെ ജാള്യതയിലിരിക്കുന്ന അപ്പുണ്ണിയേട്ടന്റെ ആ മാനസികാവസ്ഥയെ മറികടക്കാനായി ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചോദിച്ചുതുടങ്ങി.

ഒരുകാലത്ത് കനോലി കനാലിന്റെ തീരത്ത് കയറുപിരിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും സജീവമായിരുന്നു.
ആ തൊഴില്‍ തന്നെയായിരുന്നു കുടുംബത്തിന്റെ ഏക ജീവിതമാര്‍ഗവും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഹൃദയാഘാതം എല്ലാ താളവും തെറ്റിച്ചു.

പൊന്നാനിയിലെ ചികിത്സയുമായി കുറേനാളുകള്‍ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ബൈപാസ് സര്‍ജറിയെല്ലാതെ മറ്റു വഴികളൊന്നുംതന്നെയില്ലെന്ന് ഡോക്ടര്‍ തീര്‍ത്തുപറഞ്ഞു. അതിനായി വേണ്ടിവരുന്ന മൂന്നുലക്ഷത്തിലേറെ രൂപ ആ കുടുംബത്തിന് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഇതുവരെ ചികിത്സയൊന്നും ചെയ്തില്ലേ എന്ന് തിരക്കിയപ്പോള്‍ ഷര്‍ട്ടിന്റെ ബട്ടന്‍ തുറന്ന് ദേഹത്തിലെ ചില പാടുകള്‍ കാണിച്ചുതന്നു. ആധുനിക സൗകര്യങ്ങളുള്ള വലിയൊരു ഹോസ്പിറ്റലില്‍ വെച്ച്‌ വിജയകരമായിത്തന്നെ ബൈപാസ് സര്‍ജറി ചെയ്‌തെന്നും എന്നിട്ടിപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ കടന്നുപോയെന്നും സൂചിപ്പിച്ചു.

അന്ന് ഇത്രയുംവലിയ സംഖ്യ എങ്ങനെ ഈ മനുഷ്യന്‍ സംഘടിപ്പിച്ചിട്ടുണ്ടാകുമെന്ന ചോദ്യം മനസില്‍ വന്നപ്പോള്‍ത്തന്നെ അദ്ദേഹം പറഞ്ഞു

‘ മമ്മുട്ടിയാണ് എല്ലാം ചെയ്തുതന്നത്’ സംശയിച്ചു നില്‍ക്കുന്ന എന്റെ മനസ്സറിഞ്ഞെന്നോണം അദ്ദേഹം തുടര്‍ന്നു
‘സിനിമാനടന്‍ മമ്മുട്ടിതന്നെ’

തെല്ല് അതിശയത്തോടെയാണ് ആ വാക്കുകള്‍ കേട്ടത്. ഒരു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്ത്, ഇരുട്ടുപരന്നു തുടങ്ങിയ ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തുക! നാട്ടിലെ ഒരു കൗണ്‍സിലര്‍ മുഖേനയാണ് പാവപ്പെട്ട രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി മമ്മുട്ടി 2008ല്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപ്പുണ്ണിയേട്ടനേയും തിരഞ്ഞെടുത്തത്.

കാറില്‍ നിന്നിറങ്ങിയ ശേഷം, വര്‍ഷങ്ങളായി ചകിരിച്ചോറും മണ്ണും കൂടിക്കലര്‍ന്ന് മാര്‍ദ്ദവമായ മണ്ണിലൂടെ കയ്യാല ലക്ഷ്യമാക്കി നടക്കുന്നതിനിടെ അപ്പുണ്ണിയേട്ടനോട് മമ്മുട്ടിയെ കണ്ടിട്ടുണ്ടോ എന്ന് തിരക്കി. ജീവിത സാഹചര്യങ്ങള്‍കൊണ്ട് സിനിമ കാണുന്ന ശീലമില്ലെന്നും അവസാനം കണ്ടത് മമ്മുട്ടിയുടെ ആദ്യകാല സിനിമയായ ‘സ്ഫോടന’മാണെന്നും അത് കയറുപിരിക്കുന്നവരുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മമ്മുട്ടിയെ സിനിമയിലോ നേരിട്ടോ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങളെടുത്ത ശേഷം തിരികേയുള്ള യാത്രയില്‍ അദ്ദേഹം കാലങ്ങളായി ഉള്ളിലൊതുക്കിയ ഒരാഗ്രഹം പറഞ്ഞു.

‘എന്റെ ജീവന്‍ പോകുംമുന്‍പ് ഒരിക്കലെങ്കിലും മമ്മുട്ടിയെ നേരില്‍ കാണണം.. ദൂരെനിന്നായാലും മതി’അന്നേരം കണ്ണുകളില്‍ പടര്‍ന്ന നനവ് മറച്ചുപിടിക്കാന്‍ ശ്രമിച്ച്‌, ആ കാഴ്ചയെ ഓര്‍ത്തുകൊണ്ടെന്നോണം അപ്പുണ്ണിയേട്ടന്‍ ചിരിച്ചു; ഹൃദയത്തില്‍ തൊട്ടുവന്ന ചിരി.

Advertisement