കാൻസറിന് ഹൃദയം കൊണ്ടെഴുതിയ മറുമരുന്നാണ് പ്രണയം; ഇവരുടെ ജീവിതം സാക്ഷി; കണ്ണ് നനയിക്കുന്ന പ്രണയക്കുറിപ്പ്

46

പ്രണയമാണ് കാന്‍സറിന് പറ്റിയ മരുന്നെന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. ഏത് പ്രതിസന്ധിയിലും കൈവിടാത്ത പ്രണയമാണ് തങ്ങളുടെ കരുത്തെന്ന് ഈ ദമ്പതികള്‍ മനസുറച്ച് പറയുമ്പോള്‍ ആരിലും കണ്ണീര്‍ പടരും. ഒരുമിച്ച് പഠിക്കുമ്പോഴുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി. പക്ഷേ അതിനിടെ വില്ലനായി കാന്‍സര്‍ ഭവ്യയെ തേടിയെത്തി.

Advertisements

പഠനവും സ്വപ്നങ്ങളും തകര്‍ന്നുപോകുമെന്ന ഭയം ഭവ്യയ്ക്ക് ഉണ്ടായില്ല. കാരണം നിഴലായി സച്ചിന്‍ കൂടെ നിന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചികിത്സയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ അവളുടെ ചികത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. എല്ലില്‍ പടര്‍ന്നു പിടിക്കുന്ന കാന്‍സറാണ് ഭവ്യയ്ക്ക്. ഈ മാസം 12ന് എട്ടാമത്തെ കീമോ ചെയ്യാന്‍ അവളെയും കൂട്ടി സച്ചിന്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് വരുമ്പോള്‍ ഭവ്യ അവന്റെ കാമുകി അല്ല. ജീവിതസഖിയാണ്. ലളിതമായ ചടങ്ങുകളോടെ അവന്‍ അവള്‍ക്ക് താലികെട്ടി.

മനക്കരുത്തിന്റെ ഈ സച്ചിന്‍ ദൈവം ചേര്‍ത്ത് പിടിക്കുന്നത് കൊണ്ട് ഭവ്യ കാന്‍സറിനെ തോല്‍പ്പിക്കുമെന്നുറപ്പാണ് എല്ലാവര്‍ക്കും. പക്ഷേ കാന്‍സറിനെക്കാള്‍ പണമാണ് ഇവിടെയും വില്ലന്‍. ഫേസ്ബുക്ക് പേജില്‍ ഈ പ്രണയജീവിതം വിവരിച്ചതോടെ പ്രണയംകൊണ്ട് സോഷ്യല്‍ ലോകത്തിന്റെ കണ്ണും നിറയ്ക്കുകയാണ് ഇവര്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കാന്‍സറിനെ തോല്‍പ്പിച്ച പ്രണയത്തിനൊടുവില്‍ ഭവ്യയെ ജീവിത സഖിയാക്കി സച്ചിന്‍. പ്രണയത്തിന് വേലി തീര്‍ക്കാന്‍ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നില്‍ ക്യാന്‍സര്‍ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാന്‍സറെത്തിയത്. എന്നാല്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി തന്റെ പ്രണയിനിയെ കൂടെ ചേര്‍ത്തപ്പോള്‍ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ.

കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകള്‍ വിടര്‍ന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങള്‍ നെയ്തു. ഇതിനിടെ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

ഈ സമയത്താണ് ഭവ്യയില്‍ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോള്‍ കാന്‍സര്‍ സ്ഥിരീകരിച്ചു.എന്നാല്‍ ഭവ്യയെ തനിച്ചക്കാന്‍ സച്ചിന് കഴിഞ്ഞില്ല. തുടര്‍ പഠനവും മറ്റു തൊഴില്‍ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിന്‍ അവളെ ചികില്‍സിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോള്‍ കൂലി പണിക്ക് ഇറങ്ങി. അച്ഛന്‍ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാന്‍ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ ചെലവ് കണ്ടെത്തുന്നത്.

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോള്‍. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ എന്‍ഗേജ്മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു.

രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു ഭവ്യയെ സച്ചിന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണന്‍, ഭാനുമതി ദമ്പതികളുടെ മകന്‍ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകള്‍ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങള്‍ പങ്കു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു.

എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തില്‍ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്. തുടര്‍ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികള്‍ക്കു മുന്നില്‍ ചെയ്യാനുള്ളത് ചികിത്സാ സഹായം നല്‍കലാണ്. സുമനസുകള്‍ കനിഞ്ഞാല്‍ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാന്‍ സാധിക്കും.

Advertisement