നഗ്ന ചിത്രത്തിന്റെ പേരു പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും മുഖം പോലും മറയ്ക്കാതെ നിയമപോരാട്ടം നടത്തി കൊച്ചിയിലെ ഈ വീട്ടമ്മ ഒടുവില്‍ വിജയം കൈവരിച്ചത് ഇങ്ങനെ

24

കൊച്ചി: പലപ്പോഴും അന്തിമ വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് പറയാറുണ്ടെങ്കിലും, അസത്യം സത്യത്തെ ചവിട്ടിത്താഴ്ത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിജയം കൊച്ചിയിലെ ആ വീട്ടമ്മയുടെ ഒപ്പം നിന്നു.

Advertisements

വീണ്ടും ഒരിക്കല്‍ കൂടി സത്യം ജയിച്ചു. തന്റെ നഗ്‌നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്. തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്.

സ്വന്തം നഗ്നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്സാപ്പ് വഴി പ്രചരിച്ച നഗ്നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സി-ഡാക്കിന്റെത്. ഇതിനു മുമ്പ് സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം പരിശോധന നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്താവ് വിശ്വസിച്ചു. ഒരു അന്വേഷണത്തിനും കാക്കാതെ വിവാഹമോചന ഹര്‍ജി നല്‍കിയ ഭര്‍ത്താവ് ഒരു ദിവസം രാത്രിയില്‍ രാത്രി ശോഭയെ വീട്ടില്‍ നിന്ന് പുറത്താക്കി.ദമ്പതികളുടെ മൂന്നു കുട്ടികളും ഭര്‍ത്താവിന്റെ ഒപ്പമാണ്.

അവരെയൊന്ന് കാണാന്‍ പോലും അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പോരാട്ടം ഇവിടെ തീരുന്നില്ല. ശോഭ പറയുന്നു. എവിടെ നിന്നോ വന്ന ഒരു നഗ്നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു. ശോഭയുടെ പോരാട്ടം സമാനമായ സന്ദര്‍ഭങ്ങളില്‍ തളര്‍ന്നു പോകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെ ഒരു പുത്തന്‍ മാതൃകയാണ്.

Advertisement