ബംഗളൂരു മുതല്‍ ഓസ്ട്രേലിയയിലെ സിഡ്‌നി വരെ ബജാജാ ഡൊമിനോറില്‍; അമ്പരിപ്പിക്കുന്ന ബൈക്ക് യാത്ര നടത്തി യുവതി

41

ബംഗളൂരു: വളരെ ദുരത്തേക്കൊരു ബൈക്കുയാത്ര പലരുടെ സ്വപ്നമാണ്. ചിലര്‍ കൂട്ടായ്മയൊക്കെ രൂപീകരിച്ച് ഗ്രൂപ്പായി യാത്രകള്‍ പോകുമ്പോള്‍ മറ്റു ചിലര്‍ ഒറ്റയ്ക്ക് തന്നെ ദീര്‍ഘദൂര യാത്ര പോകുന്നു.

ഇത്തരത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പോയവരുണ്ട്. ഇവരുടെ കൂട്ടത്തില്‍ മലയാളികളായ യുവതികളും ഉണ്ടെന്നതാണ് അഭിമാനിക്കാവുന്ന വസ്തുത.

Advertisements

ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഒരു യുവതി ബെംഗളൂരുവില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ യാത്ര സ്റ്റാര്‍ട്ട് ചെയ്തു.

കാന്‍ഡിഡ ലൂയിസ് എന്ന 28 കാരിയായിരുന്നു ഇത്തരത്തില്‍ വ്യത്യസ്തമായി ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തത്. ബെംഗളൂരുവില്‍ നിന്നും വേറെങ്ങോട്ടുമല്ല, അങ്ങ് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കാണ് ഈ മിടുക്കി ബൈക്ക് പായിച്ചത്.

ഇന്ത്യയ്ക്കുള്ളില്‍ ധാരാളം ബൈക്ക് യാത്രകള്‍ നടത്തി വിജയിച്ച അനുഭവ സമ്പത്ത് കാന്‍ഡിഡയ്ക്ക് ഉണ്ടായിരുന്നു.

ഈ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടായെടുത്ത് ഏതാണ്ട് ഒരു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് കാന്ഡിഡ 2018 സെപ്റ്റംബര്‍ മാസത്തില്‍ ബെംഗളൂരുവില്‍ നിന്നും യാത്ര ആരംഭിച്ചത്.

യാത്രയ്ക്കായി കാന്ഡിഡ തിരഞ്ഞെടുത്ത വാഹനം ബജാജ് ഡോമിനര്‍ ആയിരുന്നു.അതും കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ള വണ്ടി.

ബെംഗളൂരുവില്‍ നിന്നും ആരംഭിച്ച യാത്ര ഹൈദരാബാദ് വഴി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പിന്നീട് അവിടുന്ന് ബോര്‍ഡര്‍ കടന്നു ഭൂട്ടാന്‍ മ്യാന്മാര്‍ തായ്ലന്‍ഡ് ലാവോസ് വിയറ്റ്നാം കംബോഡിയ പോയിട്ട് വീണ്ടും തായ്ലന്‍ഡ് എത്തി.

പിന്നീട് തായ്ലന്‍ഡില്‍ നിന്നും മലേഷ്യയിലേക്കും അവിടെനിന്നും സിംഗപ്പൂര്‍ വഴി ഇന്‍ഡോനേഷ്യയിലേക്കുമായിരുന്നു കാന്ഡിഡയുടെ ത്രസിപ്പിക്കുന്ന സോളോ യാത്ര. കരയിലൂടെ മാത്രമല്ല ഇടയ്ക്ക് ഫെറി വഴി കടല്‍ കടന്നും കാന്ഡിഡ യാത്ര തുടര്‍ന്നു.

പത്ത് രാജ്യങ്ങളില്‍ക്കൂടി കടന്നു പോകുന്നതിനുള്ള പെര്‍മിഷന്‍ ലഭിക്കുവാന്‍ തന്‍ ഏറെ ബുദ്ധിമുട്ടിയെന്നു കാന്ഡിഡ ലൂയിസ് പറയുന്നു. എല്ലാ രാജ്യങ്ങളുടെയും പെര്‍മിഷന്‍ ലഭിക്കുവാനായി ഏതാണ്ട് ആറു മാസത്തോളമെടുത്തു.

യാത്ര ഒറ്റയ്ക്കായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനത്തിനു എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അവ പരിഹരിക്കുന്നതിനായി അല്‍പ്പം സര്‍വ്വീസിംഗ്, മെക്കാനിക്ക് പണികളും കാന്ഡിഡ പഠിച്ചെടുത്തു.

എന്തുകൊണ്ട് ഈ യാത്രയ്ക്കായി ഓസ്ട്രേലിയ തിരഞ്ഞെടുത്തു എന്നു ചോദിച്ചാല്‍ കാന്ഡിഡയുടെ ഉത്തരമിങ്ങനെ ”അലിസ്റ്റര്‍ ഫര്‍ലാന്‍ഡ് എന്ന ഓസ്ട്രേലിയന്‍ മോട്ടോര്‍സൈക്കിള്‍ യാത്രികനോടുള്ള ഠൃശയൗലേ എന്ന നിലയ്ക്കാണ് യാത്രയുടെ ലക്ഷ്യ സ്ഥാനമായി ഓസ്ട്രേലിയ തിരഞ്ഞെടുത്തത്. അലിസ്റ്റര്‍ ഫര്‍ലാന്‍ഡ് ഒരു ആക്‌സിഡന്റില്‍ മരണമടഞ്ഞിരുന്നു.

അങ്ങനെ പത്തു രാജ്യങ്ങളിലൂടെ, 28000 കിലോമീറ്റര്‍ ദൂരം കടന്നുകൊണ്ട് കാന്ഡിഡ തന്റെ ലക്ഷ്യ സ്ഥാനമായ സിഡ്നിയില്‍ എത്തിച്ചേര്‍ന്നു. ഏകദേശം അഞ്ചു മാസത്തിനു മേലെടുത്തു ഈ യാത്ര പൂര്‍ത്തിയാക്കുവാന്‍.

യാത്രയിലുടനീളം പല രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് കാന്ഡിഡ. ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ട് അവിടത്തെ കാഴ്ചകള്‍ ആസ്വദിച്ചതിനു ശേഷമായിരുന്നു പിന്നീട് മുന്നോട്ടുള്ള യാത്രകള്‍.

ഇന്‍ഡോനേഷ്യയിലെ തെക്കന്‍ സുമാത്രയില്‍ വെച്ച് ഏതാണ്ട് 16 കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ബ്ലോക്കില്‍ പെട്ടതും, അതില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഗിള്‍ മാപ്പ് കാണിച്ചത് പ്രകാരമുള്ള വഴിയിലൂടെ പോയതും അവസാനം ഏതോ പാദങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെളി നിറഞ്ഞ വഴിയിലെത്തിപ്പെടുകയും, യാത്ര ചെയ്ത് ക്ഷീണിച്ചു തളര്‍ന്നപ്പോള്‍ വെള്ളം കുടിക്കുന്നതിനായി ഒരു ഇന്‍ഡോനേഷ്യന്‍ ബാലന്റെ കൂടെ അവന്റെ വീട്ടിലേക്ക് പോയതുമെല്ലാം തന്റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നു കാന്ഡിഡ പറയുന്നു.

ആ ബാലന്റെ വീട്ടില്‍ ചെന്നു വിശ്രമിക്കുന്നതിനിടെ ഒരു ഇന്ത്യന്‍ യുവതി ഒറ്റയ്ക്ക് ബൈക്കില്‍ യാത്ര ചെയ്യുന്ന വിവരമറിഞ്ഞു കാന്ഡിഡയെ കാണുവാന്‍ ഒരു ഗ്രാമം മുഴുവനുമായിരുന്നു എത്തിയത്. അവരെല്ലാം വളരെ അത്ഭുതത്തോടെയായിരുന്നു യാത്രയുടെ വിശേഷങ്ങള്‍ കേട്ടിരുന്നത്.

സിഡ്നിയില്‍ എത്തിയതിനു ശേഷം ബൈക്ക് സര്‍വീസിനു കൊടുക്കുകയാണ് കാല്‍ഡിഡ ആദ്യം ചെയ്തത്. സര്‍വ്വീസ് കഴിഞ്ഞു നല്ല കണ്ടീഷനില്‍ ബൈക്ക് തിരികെ കിട്ടിയതോടെ പിന്നീട് ഓസ്ട്രേലിയ ചുറ്റിക്കാണുവാനായി കാന്ഡിഡ പുറപ്പെട്ടു.

അതിര്‍ത്തികള്‍ കടന്നുള്ള കാന്ഡിഡ എന്നയീ മിടുക്കിയുടെ യാത്രകള്‍ അവസാനിക്കുന്നില്ല. അല്ലെങ്കിലും യാത്രികര്‍ അങ്ങനെയാണല്ലോ, ഓരോ യാത്രയുടെയും അവസാനം അവര്‍ മറ്റൊരു യാത്രയ്ക്കുള്ള തുടക്കമായി തീര്‍ക്കും.

Advertisement