രാജസ്ഥാന്‍ സ്വദേശികളുടെ 13 വയസ്സുള്ള മകളെ മാതാപിതാക്കളെ ആക്രമിച്ച് രാത്രി തട്ടിക്കൊണ്ടു പോയത് ഓച്ചിറ സ്വദേശി റോഷനും സംഘവും: സംഭവം ഞെട്ടിക്കുന്നത്

33

കൊല്ലം: രാജസ്ഥാന്‍ സ്വദേശികളുടെ മകളെ ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.

നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്.

Advertisements

ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്.

ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.

തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

അതേ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ പറ്റി പിതാവ് പറയുന്നതിങ്ങനെ:

രാത്രിയില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്‌ബോഴാണ് റോഷനും സംഘവും ഇവിടെയെത്തിയത്. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മര്‍ദ്ദിച്ചു.

ഈ സമയം പപ്പാ എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവര്‍ കാറില്‍ കയറ്റി മകളെ കൊണ്ടു പോകുകയായിരുന്നു.

റോഷന്‍ ഒരു മാസം മുന്‍പും ഈ രീതിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തിരുന്നു.

കൂടാതെ റോഷന്‍ ഇവരുടെ വീട്ടില്‍ കയറി 25000 രൂപ മോഷ്ടിച്ചിട്ടുമുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെയും ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല

Advertisement