കിര്‍മാണി മനോജ് വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ് മക്കളെയുമായി വീടുവിട്ടിറങ്ങിയ തന്റെ ഭാര്യയെ ആണെന്ന് പ്രവാസിയായ യുവാവ്

433

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി, മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ് വിവാഹിതനായി തൊട്ടടുത്ത ദിവസം തന്നെ വിവാദവും. തന്റെ ഭാര്യയെയാണ് മനോജ് വിവാഹം കഴിച്ചതെന്നും ബന്ധം ഒഴിയാതെയാണ് അവര്‍ രണ്ടാംവിവാഹം കഴിച്ചതെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു.

Advertisements

ബെഹ്‌റിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പിയെ സമീപിച്ചത്. ബുധനാഴ്ച ആയിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞദിവസം പുതുച്ചേരിയിലെ സിദ്ധാനന്ദ് കോവിലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. മതാചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നാട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വച്ച് വിവാഹ സത്കാരം സംഘടിപ്പിക്കുമെന്നാണ് സൂചന. അതേസമയം കല്ല്യാണത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കി നല്‍കിയത് സിപിഎം ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുമ്പാണ് പരോളിനിറങ്ങിയത്. പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് മനോജ് വിവാഹിതനായത്. കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ വിവാഹത്തില്‍ കഴിഞ്ഞ വര്‍ഷം എംല്‍എമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്.

Advertisement