രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രിയില്‍ മതിലുചാടിയെത്തി, കാത്തിരുന്നത് ഗള്‍ഫുകാരനായ ഭര്‍ത്താവ്: കാമുകനെ കെട്ടിയിട്ട് തല്ലിക്കൊന്നു: കൊച്ചി കാക്കനാട് ജിബിന്റെ കൊലയ്ക്ക് പിന്നില്‍ വഴിവിട്ട അവിഹിതം

21

കാക്കനാട്: എറണാകുളം തൃക്കാക്കര ചക്കരപ്പറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിന്റെ (32) കൊലപാതകത്തില്‍ നാല് പ്രതികള്‍ കൂടി പിടിയിലായതായി സൂചന. യുവതിയുടെ ഭര്‍ത്താവടക്കം ഏഴുപേര്‍ നേരത്തെ പിടിയിലായിരുന്നു.

ഇവരെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ആകെ 13 പ്രതികളാണുള്ളത്. എന്നാല്‍ കേസില്‍ നാലുപേര്‍ കസ്റ്റഡിയിലുള്ളത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രധാന പ്രതിയടക്കം ആറുപേര്‍ ജില്ലയ്ക്ക് പുറത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്.

Advertisements

ഇവരെ പിടികൂടാന്‍ അന്വേഷണ സംഘം പുറപ്പെട്ടുകഴിഞ്ഞു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കൊലയ്ക്ക് ശേഷം ഓട്ടോയും കാറും ഉപയോഗിച്ചത് കണ്ടെത്തിയത്. കാറിലാണ് പ്രതികള്‍ ജില്ല വിട്ടതെന്നാണ് സൂചന.

ഓലിക്കുഴിയിലെ യുവതിയുമായി കൊല്ലപ്പെട്ട യുവാവിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്ക് ശേഷം ശേഷം ജിബിന്റെ ശരീരം റോഡരികില്‍ തള്ളാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാക്കനാട് ഓലിമുകള്‍ പള്ളിക്ക് സമീപം ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ജിബിനെ ഗുരുതര പരുക്കുകളോടെ മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ജിബിന്‍ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറിഞ്ഞുകിടക്കുകയായിരുന്നു. വാഹനം ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്.

എന്നാല്‍ വിശദ പരിശോധനയില്‍ അപകടം നടന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്.

യുവതിയുടെ സഹോദരന്‍ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. ജിബിന്‍ വര്‍ഗീസിന്റെ കൊലപാതകത്തില്‍ കലാശിച്ചത് ഓലിക്കുഴിയിലെ യുവതിയുമായുള്ള പ്രണയം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.

വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ കുടുംബങ്ങള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. പിന്നീട് മാറമ്പള്ളിയിലെ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. വിവാഹശേഷവും യുവതി ജിബിനുമായി ബന്ധം തുടര്‍ന്നിരുന്നു.

ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭര്‍ത്താവുവായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. പിന്നീട് വിദേശ മലയാളിയായ ഭര്‍ത്താവ് യുവതിയെ കാക്കനാട് ഒളിക്കുഴിയിലെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിച്ചിരുന്നു.

ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. കൊലപാതകം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ സഹോദരങ്ങള്‍ പിടികൂടി താക്കീതു നല്‍കി വിട്ടിരുന്നു. പിന്നീട് പുലര്‍ച്ചെ ഒരു മണിയോടെ വീണ്ടും ജിബിന്‍ യുവതിയുടെ വീട്ടിലെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ജിബിന്‍ വര്‍ഗീസിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയില്‍ ക്ഷതമേല്‍ക്കുകയും തലയില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട്.

സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ടെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ രണ്ടിനും മൂന്ന് മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന.

Advertisement