അടിമുടി ദുരൂഹത, കൂടുതല്‍ അന്വേഷണം വേണം; ശ്രീദേവിയുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ലെന്ന് ദുബായ് പോലീസ്, ബോണി കപൂറിനെ മണിക്കുറുകളോളം ചോദ്യം ചെയ്തു

24

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി ദുബായ് പോലീസ്. അന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. അപകട മരണമായതിനാലാണ് ദുബായ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശ്രീദേവിയുടെ മൃതദേഹം ദുബായിയില്‍ നിന്ന് ഉടന്‍ വിട്ടുനല്‍കില്ല. ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്നതിനാലാണ് മൃതദേഹം ബന്ധുക്കള്‍ക്കുവിട്ടു നല്‍കാത്തതെന്നു ദുബായ് പോലീസ് അറിയിച്ചു. ഇനി മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വേണം.

Advertisements

ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫൊറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ഗള്‍ഫിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്യത്തിന്റെ ആലസ്യത്തില്‍ ശ്രീദേവി ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് ബാത് ടബ്ബിലേക്ക് വീണ് മുങ്ങിമരിക്കുകയായിരുന്നു. ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്യാന്‍ അയച്ചെന്നും ഗള്‍ഫ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത് ടബില്‍ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും.

ഇന്നലെ മുതല്‍ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പുറത്തു വിട്ടത്.

എന്നാല്‍ പിന്നീട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണു ദുരൂഹത ഉയര്‍ന്നത്. സംഭവത്തില്‍ ബര്‍ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ശ്രീദേവി ദുബായില്‍ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി. ഇതിനിടെയാണിപ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.

ദുബായിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ താരത്തിന്റെ മരണത്തില്‍ ദുരൂഹതയേറിയിരിക്കുകയാണ്. അതിനിടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് ഉച്ചതിരിഞ്ഞും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീദേവിയുടെ മകളേയും ചോദ്യം ചെയ്യുന്നുണ്ട്. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ ഇരുപത് ജീവനക്കാരെയും ദുബായ് പോലീസ് ചോദ്യം ചെയ്തു. അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ പെട്ടന്ന് ദുബായിലേക്ക് മടങ്ങി എത്തിയതാണ് പോലീസിന്റെ സംശയത്തിന്റെ കാരണം. സര്‍പ്രൈസ് ഡിന്നര്‍ നല്‍കി ശ്രീദേവിയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണ് മടങ്ങി എത്തിയതെന്നാണ് ബോണി കപൂര്‍ പോലീസിന് നല്‍കിയ മറുപടി.

Advertisement