ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും ഇനി അവനെന്റെ പടത്തില്‍ വേണ്ട, മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കിയ കഥ

56

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ അഭിമാനതാരങ്ങളാണ്. ഒരേ കാലഘട്ടത്തില്‍ സിനിമയില്‍ എത്തിയ ഇരുവരും മലയാളത്തിന്റെ താരരാജാക്കന്മാരായി വളര്‍ന്നുവെന്നത് ചരിത്രം.

Advertisements

പകരം വയ്‌ക്കാനോ താരതമ്യപ്പെടുത്താനോ കഴിയാത്തവണ്ണം ഇരുവരും പകര്‍ന്നാടിയ വേഷങ്ങള്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് മുന്നില്‍ മലയാള ചലച്ചിത്ര വേദിയുടെ യശസ് വാനോളം ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഒരാള്‍ ഉപേക്ഷിച്ച ചിത്രം മറ്റൊരാള്‍ക്ക് കരിയറിലെ വമ്ബന്‍ ഹിറ്റ് തന്നെ സമ്മാനിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്.

അത്തരത്തിലൊന്നിനെ പറ്റി പറയുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. ഡെന്നിസ് തിരക്കഥ എഴുതി മോഹന്‍ലാലിന് സൂപ്പര്‍സ്‌റ്റാര്‍ പട്ടം സമ്മാനിച്ച രാജാവിന്റെ മകനായിരുന്നു ആ ചിത്രം.

ഡെന്നിസ് ജോസഫിന്റെ വാക്കുകള്‍-

‘രാജാവിന്റെ മകന്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എന്ന് സംബന്ധിച്ച്‌ അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകന്‍ തമ്ബിക്കും (തമ്ബി കണ്ണന്താനം) ഏറ്റവുമടുപ്പം മമ്മൂട്ടിയോടായിരുന്നു. അവര് തമ്മില്‍ വളരെ ആത്മസുഹൃത്തുക്കളായിരുന്നു.

പക്ഷ ‘ആ നേരം അല്‍പദൂരം’ എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തില്‍ അല്‍പം വിള്ളല്‍ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നില്‍ക്കുന്ന ഹീറോയാണ്. ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു.

രാജാവിന്റെ മകന്റെ കഥ മമ്മൂട്ടിയ്‌ക്ക് ഇഷ്‌ടമായി. പക്ഷേ തമ്ബിയുടെ പടത്തിലഭിനയിക്കാന്‍ എന്തോ മമ്മൂട്ടി മടിച്ചു. അങ്ങനെ ഞാനും തമ്ബിയുമൊക്കെ ഒരുപാടു നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാന്‍ മുതിര്‍ന്നില്ല.

മുതിര്‍ന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്‌ക്ക് തമ്ബിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ മമ്മൂട്ടി സംസാരിക്കുകയും ചെയ്‌തു. ആ വാശിയില്‍ തമ്ബി മോഹന്‍ലാലിനെ സമീപിച്ചു.

കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിംഗ് സൈറ്റിലാണ് മോഹന്‍ലാല്‍ അന്ന്. എപ്പോഴാ കഥ ഒന്നു കേള്‍ക്കുക എന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചു.

എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാല്‍. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്‍ക്കുന്ന നടന്‍.

എന്നെ അമ്ബരപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, ‘എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേള്‍ക്കാനാണ്’. ഇതായിരുന്നു മറുപടി.

അത് ഞങ്ങള്‍ക്ക് വലിയ കോണ്‍ഫിഡന്‍സ് നല്‍കി. മോഹന്‍ലാലിനെ വച്ച്‌ സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്‌ക്കിടെ എന്റെ റൂമില്‍ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി.

എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്ബിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്.

ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു തമ്ബി രാജാവിന്റെ മകന്‍ എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു’.

Advertisement