ശ്രീദേവിയുടെ നിര്യാണത്തില്‍ ഞെട്ടലോടെ ഇന്ത്യന്‍ സമൂഹവും സിനിമാലോകവും, നാനാ മേഖലകളില്‍ നിന്ന് അനുശോചനപ്രവാഹം

43

മുംബൈ ; ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ ഞെട്ടലോടെ ഇന്ത്യന്‍ സമൂഹവും സിനിമാലോകവും. രാജ്യത്തിന്റെ നാനാ മേഖലകളില്‍ നിന്ന് ശ്രീദേവിക്ക് അനുശോചനപ്രവാഹം . മരണം തന്നെ ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു . ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് രാഷ്ട്രപതി അനുശോചിച്ചത്. ശ്രീദേവി ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Advertisements

തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനമെന്നു പ്രിയങ്ക ചോപ്ര പറഞ്ഞു . എല്ലാ കാലത്തും ശ്രീദേവി നിറഞ്ഞുനില്‍ക്കുമെന്നു പ്രീതി സിന്റ അനുസ്മരിച്ചപ്പോള്‍ മരണവാര്‍ത്ത ഒരു ദുസ്വപ്നമാകട്ടെയെന്നു റാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചു .ഹൃദയ ഭേദകമെന്നായിരുന്നു കരീന കപൂറിന്റെ പ്രതികരണം .കുടുബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് പറഞ്ഞ മോഹന്‍ലാല്‍ ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തിനേര്‍ന്നു. ദുബായിയില്‍ എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കും .

ശനിയാഴ്ച രാത്രിയായിരുന്നു പ്രശസ്ത നടി ശ്രീദേവി (54) അന്തരിച്ചത്. ദുബായില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാലാം വയസില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ഖുഷിയും സമീപത്തുണ്ടായിരുന്നു.ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി.
നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് പൂമ്പാറ്റ യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി . ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്.

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

മാം എന്ന ചിത്രം 2017 ല്‍ പുറത്തുവന്നു.ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവരാണ് മക്കള്‍. 1997ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിരമിച്ച ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവന്നിരുന്നു.

Advertisement