സിനിമയ്ക്ക് എരിവ് കൂട്ടാൻ അമിത ശരീരം പ്രദർശനം വേണമെന്ന് അണിയറക്കാർ പറഞ്ഞു: ആ സിനിമ ഞാൻ കണ്ടത് ഒരിക്കൽ മാത്രം: താൻ അഭിനയിച്ച സിനിമയെ കുറിച്ച് നടി സംഗീത

51

മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരസുന്ദരിയാണ് നടി സംഗീത. മലയാളത്തിൽ മോഹൻലാലിനും ജയറാമിനും ദിലീപിനുമെല്ലാമൊപ്പം അഭിനയിച്ചിട്ടുള്ള സംഗീത മികച്ച ഗായിക കൂടി ആണ് . ഉയിർ , പിതാമഹൻ എന്നിവയാണ് താരത്തിന് തമിഴിൽ സംഗീതയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങൾ.

സാമി സംവിധാനം ചെയ്ത ഉയിർ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടി സംഗീതയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. അരുന്ധതി എന്ന ബോൾഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് സംഗീത ചിത്രത്തിൽ അവതരിപ്പിച്ചത്. സംഗീതയ്ക്ക് ഏറെ കൈയടി നേടിക്കൊടുക്കുകയും ചെയ്ത സിനിമയായിരുന്നു ഉയിർ.

Advertisements

എന്നാൽ താൻ കൂടുതൽ ശരീര പ്രദർശനം നടത്തണമെന്നായിരുന്നു അന്ന് അണിയറ പ്രവർത്തകരുടെ ആവശ്യമെന്നും താൻ അത് അനുവദിച്ചില്ലെന്നും ഒരൊറ്റ തവണ മാത്രമാണ് താൻ ആ ചിത്രം തിയേറ്ററിൽ പോയി കണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത. ഒരു വിനോദ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നുപറച്ചിൽ. ‘സംവിധായകൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ അത് പുതുമുയുള്ളതാണെന്നും ബോൾഡുമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. എന്നാൽ, അതിൽ അഭിനയിക്കണോ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല.

അന്ന് വൈകീട്ട് ഞാൻ മന:ശാസ്ത്രജ്ഞൻ കൂടിയായ എന്റെ കുടുംബ ഡോക്ടറെ സന്ദർശിച്ചു. അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യം പറഞ്ഞു. ഭർത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി സ്വന്തം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊടുക്കുന്നു ഒരു സത്രീയുടെ കഥയായിരുന്നു അത്. ഞാൻ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകൻ എന്നോട് പറഞ്ഞത്. അതൊരു ബോധവത്കരണ ചിത്രമായിരിക്കുമെന്നും അതിൽ അഭിനയിക്കണമെന്നുമാണ് ഡോക്ടർ പറഞ്ഞത്.

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കിൽ ഞാൻ അഭിനയിക്കാമെന്ന് സംവിധായകനോട് പറഞ്ഞു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണെങ്കിൽ പോലും അതിൽ അത്തരം മോശപ്പെട്ട സീൻ പാടില്ലെന്ന് എനിക്ക് നിർബന്ധമായിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങൾ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവ് കൂട്ടാൻ ഞാൻ കുറച്ച് കൂടി ശരീരം പ്രദർശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ ആവശ്യം. എന്നാൽ, ഞാൻ അതിന് ഒരുക്കമായിരുന്നില്ല.

ഞങ്ങൾ സിനിമ പൂർത്തീകരിച്ചു. അത്ഭുതാവഹമായിരുന്നു അതിന് ലഭിച്ച സ്വീകരണം. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നൽകി. എന്നാൽ, ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്ക്കൊപ്പം റിലീസിന്റെ സമയത്ത്. എനിക്ക് ആ സിനിമ കാണാൻ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു അത്. തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകാൻ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവൻ കാണിക്കുകയായിരുന്നു.

ഇന്നും ആ സിനിമ ടിവിയിൽ വന്നാൽ ഞാൻ എങ്ങോട്ടെങ്കിലും എഴുന്നേറ്റ് പോവും. ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി. നിരവധി ആളുകൾ എന്നെ വന്ന് അഭിനന്ദിച്ചു. സിനിമ ആളുകൾ സ്വീകരിക്കുമെന്ന് കരുതാതിരുന്നത് കൊണ്ട് അത് തീർത്തും അപ്രതീക്ഷിതമായിരുന്നു. കൂടുതൽ നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ഇത് എനിക്ക് ധൈര്യം തന്നു. അഭിമുഖത്തിൽ സംഗീത പറഞ്ഞു.

Advertisement