വിവാഹം കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ ഈ നടി ഏഴു വര്‍ഷമായി കോടതി കയറിയിറങ്ങുന്നു; ഇഴുകിചേര്‍ന്നുള്ള കുറച്ച് ചിത്രങ്ങള്‍ വെച്ച് ചതിച്ചതാണെന്ന് നടി

17

പരിചയത്തിലുള്ള ഒരു ബിസ്സിനസ്സുകാരന്‍ നടത്തിയ പ്രചരണത്തിന്റെ പേരില്‍ ഏഴു വര്‍ഷമായി കോടതി കയറിയിറങ്ങുകയാണ് നടി മീര. അതും വിചിത്രമായ ഒരു കേസ്. താന്‍ വിവാഹിതയല്ലെന്ന് തെളിയിക്കാനാണ് നടിയുടെ കഷ്ടപ്പാടുകളൊക്കെയും. ‘നീണ്ട ഏഴു വര്‍ഷമായി ഞാന്‍ കോടതി കയറിയിറങ്ങുന്നു. വിവാഹം കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കാന്‍ ഒരു സ്ത്രീക്ക് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടി വരുന്നത്. സെലിബ്രിറ്റികളും മനുഷ്യരാണ്. പ്രശസ്തരാകുവാന്‍ വേണ്ടി ചിലര്‍ ഇങ്ങനെയുള്ള നുണ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ എങ്ങനെ അനുവദിച്ചു കൊടുക്കാനാകും’ എന്ന് മീര ചോദിക്കുന്നു.

Advertisements

പാക്കിസ്താന്‍ അഭിനേത്രിയായ മീര(ഇര്‍ട്ടിസ റുബാബ്)യാണ് അതീഖ് ഉര്‍ റഹ്മാന്‍ എന്ന ബിസിനസ്സുകാരന്‍ മൂലം ഏഴുവര്‍ഷമായി ദുരിതമനുഭവിക്കുന്നത്. താന്‍ മീരയുടെ ഭര്‍ത്താവാണെന്ന വാദവുമായി 2009 ല്‍ ആണ് അതീഖ് രംഗത്തെത്തിയത്. 2007 ല്‍ ഒരു സ്വകാര്യച്ചടങ്ങില്‍ വെച്ചാണ് തങ്ങള്‍ വിവാഹിതരായതെന്നും ആ സംഭവത്തിന് മീരയുടെ ബന്ധുക്കളും സാക്ഷികളാണെന്നും അദ്ദേഹം വാദിക്കുന്നു. വിവാഹം കഴിഞ്ഞിട്ടും അവിവാഹിതയാണെന്നാണ് മീര ആരാധകരോട് പറയുന്നത്. ഇതില്‍ തനിക്കു വിഷമമുണ്ടെന്നും നീതിലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മീര വിദേശത്തു പോകുന്നതു തടയണം, കന്യകാത്വ പരിശോധന നടത്തണം, തന്നില്‍ നിന്നു വിവാഹമോചനം നേടിയ ശേഷമേ മറ്റൊരു വിവാഹം കഴിക്കാന്‍ മീരയെ അനുവദിക്കാവൂ എന്നീ ആവശ്യങ്ങളുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാല്‍ കന്യകാത്വ പരിശോധന നടത്തണമെന്ന ആവശ്യം കോടതി അന്നു തന്നെ നിരസിച്ചു. അതീഖ് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ട് 2010 ല്‍ മീര കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

”അതീഖ് എന്ന വ്യക്തിയെ ഒരു പ്രമോട്ടര്‍ എന്ന നിലയില്‍ മാത്രമാണ് തനിക്കു പരിചയമുള്ളതെന്നും രണ്ടു പ്രോഗ്രാമുകളും ചില യാത്രകളും ഉണ്ടായിട്ടുണ്ട് എന്നല്ലാതെ തങ്ങള്‍ വിവാഹിതരല്ല എന്നുമാണ് മീര പറയുന്നത്. കുറച്ചു ചിത്രങ്ങളും വ്യാജസര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയെന്നുവെച്ച് ഞാനെങ്ങനെ അയാളുടെ ഭാര്യയാവുമെന്നും” മീര ചോദിക്കുന്നു.

”മീര ഒരു സെലിബ്രിറ്റി ആയതിനാല്‍ ഈ ആരോപണങ്ങളൊക്കെ തുടക്കകാലത്ത് ചൂടന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കേസിങ്ങനെ അനന്തമായി നീണ്ടുപോവുകയാണ്. കേസ് മനപൂര്‍വം നീട്ടിക്കൊണ്ടു പോകുവാനായി അയാള്‍ കേസ് വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാറില്ലെന്നും” മീരയുടെ അഭിഭാഷകന്‍ പറയുന്നു. കേസ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ മീരയ്ക്ക് വേറെ വിവാഹം കഴിക്കുന്നതില്‍ നിയമപ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചത്.

മീരയുടെ ഭര്‍ത്താവെന്ന് പറയുന്ന ആള്‍ ഹാജരാക്കിയ വിവാഹരേഖകള്‍ വ്യാജമാണോ അല്ലയോ എന്നു പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല എന്നും എന്നെങ്കിലും അയാള്‍ മീര ഭാര്യയാണെന്നു തെളിയിക്കുകയാണെങ്കില്‍ പിന്നീടു വരുന്ന നിയമനടപടികള്‍ നേരിടാന്‍ മീര ബാധ്യസ്തയാണെന്നും കോടതി പറഞ്ഞു. ഇരുകൂട്ടരും പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിച്ചു തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 2017 ഡിസംബറോടെ ഇക്കാര്യത്തില്‍ അന്തിമ വിധിയുണ്ടാകും.

Advertisement