വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ റോഡിലൂടെ ഓടിച്ചിട്ട് വെട്ടി; നാലംഗസംഘത്തിന്റെ ആക്രമണം മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന്; യുവതി ഗുരുതരാവസ്ഥയില്‍

42

വടക്കഞ്ചേരി: നഗരത്തിനു സമീപമുള്ള പ്രദേശമായ വാണിയംകോട്ടില്‍ ചായക്കട നടത്തുന്ന വീട്ടമ്മയെ ഓടിച്ചിട്ട് വെട്ടി. വാണിയംകോട് മണികണ്ഠന്റെ ഭാര്യ ശ്രീജയ്ക്കാണ് (33) വെട്ടേറ്റത്. സംഭവത്തില്‍ പാളയംസ്വദേശി കൃഷ്ണന്‍, വാണിയംകോട് സ്വദേശികളായ തങ്കരാജ്, രാജേഷ്, രാജീവ് എന്നിവരുടെപേരില്‍ വധശ്രമത്തിന് കേസെടുത്തു.

ശ്രീജയെ മര്‍ദിച്ചതായുള്ള പരാതിയില്‍ കൃഷ്ണന്റെ പേരില്‍ ഒരുവര്‍ഷംമുമ്പ് വടക്കഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന കൃഷ്ണന്റെ ആവശ്യം നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിനടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

Advertisements

ശനിയാഴ്ച രാത്രി എട്ടരയോടെ വാണിയംകോട്ടുള്ള ശ്രീജയുടെ ചായക്കടയില്‍ കൃഷ്ണനും സംഘവുമെത്തി കേസ് പിന്‍വലിക്കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് കടയിലുണ്ടായിരുന്ന ശ്രീജയുടെ ഭര്‍ത്താവ് മണികണ്ഠനെ വെട്ടാനായി വടിവാള്‍ വീശിയതായി പോലീസ് പറഞ്ഞു. വെട്ടുതടഞ്ഞ് മണികണ്ഠനും ശ്രീജയും പുറത്തേക്കോടി.

എന്നാല്‍ പിന്നാലെ ഓടിയ കൃഷ്ണന്‍ ശ്രീജയെ വെട്ടുകയായിരുന്നു. രണ്ട് കാല്‍പ്പാദത്തിലും വയറിലും വലത് തോളിലും വെട്ടേറ്റു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കൃഷ്ണനും സംഘവും ഓടിരക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ശ്രീജയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement