തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പ്; 9 മരണം

13

തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി പട്ടണത്തിൽ കനത്ത സുരക്ഷ ഒരുക്കി.

നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്.

Advertisements

സംഘര്‍ഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 ാം വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അത് ലംഘിച്ച് നടത്തിയ പ്രകടനമാണ് പോലീസ് തടഞ്ഞത്.

തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. 1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്രാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാരോപിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്.

കമ്പനിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാണ് ഉത്തരവിട്ടത്. രണ്ടാം ഘട്ടവികസനത്തിന് സര്‍ക്കാര്‍ അനുമതി കൂടി വന്നതോടെയാണ് പ്രക്ഷോഭം ശക്തമായത്. യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.

ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളെജ് വിദ്യാർഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സന്നദ്ധ പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞമാസം സൂപ്പർതാരം രജനികാന്ത് ട്വീറ്റും ചെയ്തു.

മക്കൾ നീതി മയ്യം നേതാവ് നടൻ കമൽഹാസനും തൂത്തുക്കുടിയിലെ സമരപ്പന്തലുകളിൽ പിന്തുണയുമായി കഴിഞ്ഞ മാസം സന്ദർശനം നടത്തി. കമ്പനി മലിനീകരണം വരുത്തുന്നതായി തെളിഞ്ഞാൽ അടച്ചു പൂട്ടാൻ നിർദേശം നൽകണമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന്, പ്ലാന്റ് മൂലമുള്ള പരിസ്ഥിതി ആഘാതം പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും പ്ലാന്റ് വികസിപ്പിക്കുന്നതു സംബന്ധിച്ചു നാട്ടുകാരുടെ അഭിപ്രായം അറിയാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം കൂടുമെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി കെ.സി.കറുപ്പയ്യനും വ്യക്തമാക്കി.

Advertisement