പൂര്‍ണ്ണ ഗര്‍ഭിണിയുടെ മരണം തീപ്പൊള്ളലേറ്റിട്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമം പൊളിഞ്ഞു; ഷൈനയുടേത് കൊലപാതകമെന്ന് തെളിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍, സംഭവം കാട്ടാക്കടയില്‍

23

കാട്ടാക്കട: കുറ്റിച്ചാലില്‍ അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് ഗര്‍ഭിണി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സുനിലി(30)നെ അറസ്റ്റ് ചെയ്തു. തച്ചന്‍കോട് എരുമക്കുഴി സിയോണ്‍ ഹൗസില്‍ ഷൈന(28)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

ആത്മഹത്യയാക്കി കേസെടുത്ത സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ചില സംശയങ്ങളെത്തുടര്‍ന്നാണ് തെളിഞ്ഞത്. ഈ മാസം 14നാണ് അടുപ്പിനടുത്ത് വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് തീ പടര്‍ന്ന് പൊള്ളലേറ്റു എന്ന് പറഞ്ഞ് ഗര്‍ഭിണിയായ ഷൈനയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലായിരിക്കെ ഷൈന പ്രസവിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. രണ്ടു ദിവസം മുന്‍പ് ഷൈനയും മരിച്ചു.

Advertisements

തുടക്കം മുതല്‍ സംശയം തോന്നിയ പോലീസ് സുനിലിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ അയല്‍വാസിയില്‍ നിന്ന് നിര്‍ണായക മൊഴി ലഭിച്ചു. തുടര്‍ന്ന് മക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തു. ഇതിലെ വൈരുധ്യങ്ങളാണ് ഷൈനയുടേത് ആത്മഹത്യയല്ലെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.

മദ്യപാനിയായ സുനില്‍ സംശയത്താല്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നും മദ്യപിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും മദ്യപിച്ചു. പുറത്ത് പോയി വന്നപ്പോള്‍ ഷൈന വാതില്‍ അടച്ച് മുറിയിലായിരുന്നു. ഇതിന്റെ പേരില്‍ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു.

തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി മണ്ണെണ്ണയൊഴിച്ച ഷൈനയുടെ ദേഹത്തേയ്ക്ക് സുനില്‍ തീപ്പെട്ടിയുരച്ച് എറിയുകയായിരുന്നു. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാതിലും പൂട്ടി. ഇതിനിടെയെത്തിയ സുനിലിന്റെ സുഹൃത്ത് വെള്ളം കോരിയൊഴിച്ച് തീ കെടുത്തി. ഈ സംഭവങ്ങള്‍ക്കെല്ലാം അയല്‍വാസിയായ സ്ത്രീയും സാക്ഷിയായിരുന്നു. തുടര്‍ന്ന് പൊള്ളലേറ്റ നിലയില്‍ ഷൈനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് സുനിലും ഷൈനയും. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് ഷൈന. രണ്ട് മക്കളുമുണ്ട്.

Advertisement