ജെസ്‌നയുടെ തിരോധാനം: അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ ദൃശ്യം മോഡല്‍ പരിശോധന

24

പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ പുതിയ നീക്കവുമായി പൊലീസ്. ജെസ്‌നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തുന്നു. മുണ്ടക്കയത്ത് ജെസ്‌നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വീട്ടിലാണ് പരിശോധന നടത്തുന്നത്. കുഴിച്ചു നോക്കാതെ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരിക്കും പരിശോധന. നേരത്തെ മുക്കൂട്ടുതറയിലും വീട് പരിശോധിച്ചിരുന്നു.

ജെസ്‌നയുടെ ഫോണ്‍വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും ഫോണ്‍കോളുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ജെസ്‌നയ്ക്ക് വന്ന സന്ദേശങ്ങളും ഇതിലുണ്ട്. ഇതിനായി സൈബര്‍ ഡോം അടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

Advertisements

ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിട്ടുണ്ട്. ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്പി ടി. നാരായണന്‍ പറഞ്ഞു. സൈബര്‍ – ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.

ജെസ്‌നയുടെ വീടിനു സമീപമാണ് ആണ്‍സുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. ‘അയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്‌ന അയച്ചതും ആണ്‍സുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്.എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്പി പറഞ്ഞു.

ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു.

ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ എസ്പി ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്റെ പരിശോധന തുടരുമെന്നും വ്യക്തമാക്കി.

ആണ്‍സുഹൃത്തിനെ ഇതിനോടകം പല തവണ ചോദ്യം ചെയ്തു. ഇനിയും തുടരും. ചോദ്യം ചെയ്യലിനോടു നിസ്സഹകരണമാണ് ആണ്‍സുഹൃത്ത് തുടരുന്നത്. ഈ സാഹചര്യത്തില്‍ നുണപരിശോധനയ്ക്കു വിധേയനാക്കാനും തീരുമാനിച്ചിരുന്നു. ഇതിന് ഇയാളുടെ സമ്മതം ആവശ്യമുണ്ട്. അതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും എസ്പി അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ച വിവര ശേഖരണ പട്ടികയില്‍നിന്ന് ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. നിര്‍ണായക വിവരങ്ങളുമായി എഴു കത്തുകളുണ്ടെന്നാണു പൊലീസ് പറയുന്നത്. ആകെ അന്‍പതോളം കത്തുകളാണു ലഭിച്ചത്. ഇവ പരിശോധിച്ചതില്‍നിന്നാണ് ഏറ്റവും നിര്‍ണായക വിവരങ്ങളുമായി ഏഴു കത്തുകള്‍ ലഭിച്ചത്.

അതിനിടെ ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

Advertisement